സംവിധായകൻ രഞ്ജിത്തിനെ പീഡന കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. എൽഡിഎഫ് പീഡകര്‍ക്കൊപ്പമാണെന്നും രഞ്ജിത്തിനെ കോഴിക്കോട് സ്ഥാനാര്‍ത്ഥിയാക്കാൻ സിപിഎം മുന്‍പ് ശ്രമിച്ചിരുന്നുവെന്നും ടികെ ഗോവിന്ദൻ പറഞ്ഞു.
കണ്ണൂര്‍: സംവിധായകൻ രഞ്ജിത്തിനെ പീഡന കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. എൽഡിഎഫ് പീഡകര്‍ക്കൊപ്പമാണെന്നും രഞ്ജിത്തിനെ കോഴിക്കോട് സ്ഥാനാര്‍ത്ഥിയാക്കാൻ സിപിഎം മുന്‍പ് ശ്രമിച്ചിരുന്നുവെന്നും ടികെ ഗോവിന്ദൻ പറഞ്ഞു. സ്ഥാനാര്‍ത്ഥിയാക്കാൻ കഴിയാതെ വന്നതോടെ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി സ്ഥാനം നൽകി. രഞ്ജിത്തിന് ചെയര്‍മാൻ സ്ഥാനം നൽകിയത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇടപെട്ടാണ്. രഞ്ജിത്തിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടറാണ് എംവി ഗോവിന്ദനെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചതെന്നും ടികെ ഗോവിന്ദൻ ആരോപിച്ചു.
തളിപ്പറമ്പിൽ പരാജയം മുന്നിൽ കണ്ട എൽഡിഎഫ് ക്യാമ്പിൽ അങ്കലാപ്പാണെന്നും അതുകൊണ്ടാണ് പിണറായി വിജയൻ തോറ്റാലും തളിപ്പറമ്പിൽ തോൽക്കില്ല എന്ന് പ്രചാരണം നടത്തുന്നതെന്നും ടികെ ഗോവിന്ദൻ ആരോപിച്ചു.തന്‍റെ പ്രചാരണ സാമഗ്രഹികൾ നശിപ്പിക്കുകയാണ് സിപിഎം. മയ്യിൽ ഭാഗത്ത് പത്ത് ബോര്‍ഡുകളും കുറ്റ്യാട്ടൂരിൽ 22 ബോര്‍ഡുകളും കാണാനില്ല. കുട്ടി കുരങ്ങന്മാരെ കൊണ്ട് ചൂട് ചോറ് വാരിക്കാൻ ആളുകൾ ഉണ്ടാകും എന്നാണ് ഇവരോട് പറയാൻ ഉള്ളത്. എൽഡിഎഫ് നേതാക്കൾക്ക് ഭ്രാന്തു ഇളകിയ അവസ്ഥയാണെന്നും ടികെ ഗോവിന്ദൻ പറഞ്ഞു.


