വിശദമായ ചർച്ചക്കു ശേഷം മാത്രമേ തിരുവല്ലത്ത് ടോൾ പിരിക്കാവൂ; നിധിൻ ഗഡ്കരിക്ക് കത്തയച്ച് മന്ത്രി
ദേശീയ പാത നിർമ്മാണം പൂർത്തിയായ ശേഷം മാത്രം ടോൾ പിരിവ് തുടങ്ങണം. പ്രദേശികവാസികൾക്ക് സൗജന്യം അനുവദിക്കുന്നതുൾപ്പെടെ ചർച്ച ചെയ്യണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
ദില്ലി: തിരുവല്ലത്തെ ടോള്‍പ്ലാസയിലെ ടോൾ പിരിവ് സംബന്ധിച്ച് ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിക്ക് മന്ത്രി വി ശിവൻ കുട്ടി കത്തയച്ചു. വിശദമായ ചർച്ചക്കു ശേഷം മാത്രമേ ടോൾ പിരിക്കാവൂ എന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ പാത നിർമ്മാണം പൂർത്തിയായ ശേഷം മാത്രം ടോൾ പിരിവ് തുടങ്ങണം. പ്രദേശികവാസികൾക്ക് സൗജന്യം അനുവദിക്കുന്നതുൾപ്പെടെ ചർച്ച ചെയ്യണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
കോവളം- കാരോട് ദേശീപാതയിലെ ടോള്‍പിരിവ് പ്രതിഷേധത്തെ തുടർന്ന് ഇന്ന്, രണ്ടാം ദിവസവും താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തിന് മുന്നില്‍ കുത്തിയിരുന്നു. പ്രദേശവാസികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാതെയും റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയാകാതെയും ടോള്‍ പിരിക്കാനനുവദിക്കില്ലെന്നാണ് പ്രതിഷേധിക്കാരുടെ നിലപാട്.
രാവിലെ എട്ടുമണിയ്ക്ക് ടോള്‍ പിരിവ് തുടങ്ങിയതോടെ പ്രതിഷേധക്കാരെത്തി. പ്രതിഷേധക്കാര്‍ ടോള്‍ ബൂത്തില്‍ കുത്തിയിരുന്നു. ഇതിനിടെ ടോള്‍ പിരിക്കുന്നവരും പ്രതിഷേധക്കാരും ഉന്തും തള്ളുമായതോടെ പോലീസ് ഇടപെട്ട് സംഘര്‍ഷം പരിഹരിച്ചെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു. പ്രദേശവാസികള്‍ക്ക് സൗജന്യയാത്ര അനുവദിക്കാതെ റോഡ് നിര്‍മാണം തീര്‍ക്കാതെ ടോള്‍ പിരിക്കാനനുവദിക്കില്ലെന്ന നിലപാടുമായി കോവളം എംഎല്‍എയും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
പ്രതിമാസം 285 രൂപ നിരക്കിൽ പ്രദേശവാസികള്‍ക്ക് പാസ് അനുവദിക്കുമെന്നാണ് ടോള്‍ പിരിക്കാന്‍ കരാറെടുത്ത കമ്പനിയുടെ നിലപാട്. എന്നാലിത് പ്രതിഷേധക്കാര്‍ അംഗീകരിച്ചില്ല. കഴിഞ്ഞ ദിവസം രാത്രി വരെ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പൂന്തുറയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് പോകേണ്ട മല്‍സ്യത്തൊഴിലാളികളടക്കം വന്‍ തുക കൊടുക്കേണ്ട അവസ്ഥയില്‍ സൗജന്യയാത്രയെന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight