അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നിലവിൽ ചികിത്സയിലുള്ള ആരുടെയും ആരോഗ്യനില ഗുരുതരമല്ല. പിസിആർ പരിശോധന നടത്താൻ മെഡിക്കൽ കോളേജിലേക്ക് 50 കിറ്റുകൾ എത്തിച്ചു.

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലവിൽ ചികിത്സയിലുള്ളത് 3 കുട്ടികൾ 9 ഉൾപ്പെടെ പേരെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. പിസിആർ പരിശോധന നടത്താൻ മെഡിക്കൽ കോളേജിലേക്ക് 50 കിറ്റുകൾ എത്തിച്ചു. പ്രോട്ടോക്കോൾ നിശ്ചയിച്ച് പിസിആർ പരിശോധന തുടങ്ങും. തുടക്കമായതിനാൽ രോഗികളിൽ നിന്നുള്ള സാംപിളുകൾ തിരുവനന്തപുരത്തേക്കും അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം, സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ പതിമൂന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി രണ്ടു മാസം മുമ്പ് പുഴയില്‍ കുളിച്ചിരുന്നതായാണ് ബന്ധുക്കള്‍ നല്‍കിയ വിവരം. കുട്ടിയുടെ ആരോഗ്യ നില നിലവില്‍ തൃപ്തികരമാണ്. ഈ വര്‍ഷം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 72 ആയി. ഈ വര്‍ഷം മാത്രം 20 പേര്‍ക്കാണ് ഈ രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്.

ഹീമിന്‍റെ രോഗ ഉറവിടത്തിന്‍റെ കാര്യത്തില്‍ അവ്യക്തത

അതിനിടെ, കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച ചാവക്കാട് സ്വദേശി റഹീമിന്‍റെ രോഗ ഉറവിടത്തിന്‍റെ കാര്യത്തില്‍ അവ്യക്തത തുടരവെ ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി ശശിയുടെ മരണവും ഇതേ രോഗം മൂലമെന്ന സൂചനകള്‍ പുറത്തുവന്നു. ശശിയെ താമസ സ്ഥലത്തെ കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ കുഴഞ്ഞ് വീണ നിലയില്‍ കണ്ടെത്തിയ റഹീമിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു രോഗം സ്ഥീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഇരുവരും ജോലി ചെയ്തിരുന്ന ഹോട്ടല്‍ അനുമതിയില്ലാതെ തുറക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെ ജലസ്രോതസില്‍ നിന്നുളള സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.