ടിപി കൊലക്കേസ് പ്രതി കൊടി സുനി ജയിലിൽ നിന്ന് ഫോൺ വിളിച്ചതിൽ അന്വേഷണം. സഹതടവുകാരന്റെ ഫോൺ കാർഡ് സുനി ഉപയോഗിച്ചെന്ന് കണ്ടെത്തൽ. ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ചായിരുന്നു ഫോൺ വിളി. അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ സൂപ്രണ്ട്.

മലപ്പുറം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി തവനൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചെന്ന് കണ്ടെത്തി. സഹ തടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ചാണ് കൊടി സുനി ഫോൺ വിളിച്ചത്. സംഭവത്തില്‍ കൂടുതൽ അന്വേഷണത്തിന് തവനൂർ ജയിൽ സൂപ്രണ്ട് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. അതേസമയം, കൂടുതൽ സുരക്ഷയുള്ള മറ്റൊരു സെല്ലിലേക്ക് കൊടി സുനിയെ മാറ്റിയതായും സൂചന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ ജയിൽ ജോയിൻ്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ടിപി കേസ് പ്രതി കൊടി സുനിക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു. തവനൂർ ജയിലിലെ ജോയിൻ്റ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് കേസെടുത്തത്. കയ്യിൽ കെട്ടിയ ചരട് അഴിച്ചു മാറ്റണമെന്ന് കഴിഞ്ഞ മാസം 11 ന് ജയിൽ ഉദ്യോഗസ്ഥർ കൊടി സുനിയോട് പറഞ്ഞിരുന്നു. അനുസരിക്കാൻ തയ്യാറാവാത്തതിനാൽ കർശന നിർദേശം നൽകി. ഇതോടെ ചരട് ഊരി ജയിൽ പ്രിസൺ ഓഫീസറുടെ ദേഹത്തേക്ക് എറിഞ്ഞു. കഴിഞ്ഞ ദിവസം വീണ്ടും കയ്യിൽ ചരട് കെട്ടി. ഇതൊഴിവാക്കാൻ നിർദേശിച്ചപ്പോൾ ജയിൽ ജോയിൻ്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കയ്യിൽ ചരടു കെട്ടുന്നത് വിലക്കിയതിൻ്റെ പേരിൽ വ്യാജ പരാതി നൽകുമെന്നും കുടുംബത്തെയടക്കം കൊല്ലുമെന്നും കൊടി സുനി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.