മുഖ്യമന്ത്രി പിണറായി വിജയന്റെയും തോമസ് ഐസക്കിന്റെയും വിവാദ പരമാർശങ്ങളെ ന്യായീകരിച്ച് ടി പി രാമകൃഷ്ണൻ. മോശമായി നിലപാടെടുക്കുന്നവരോട് ചില പ്രയോഗങ്ങൾ നടത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും തോമസ് ഐസക്കിന്റെയും വിവാദ പരമാർശങ്ങളെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനറും പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ടി പി രാമകൃഷ്ണൻ. മോശമായി നിലപാടെടുക്കുന്നവരോട് ചില പ്രയോഗങ്ങൾ നടത്തേണ്ടി വരുമെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു.
ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ഉന്നത വിദ്യാഭ്യാസം ഉള്ള സ്ത്രീകൾക്ക് ജോലി ഉറപ്പാക്കുമെന്ന വാഗ്ദാനംഉണ്ടാകും. 99ൽ അധികം സീറ്റുകളിൽ എൽഡിഎഫ് ജയിക്കുമെന്നും ടി പി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ `ചെറ്റത്തരം' പരാമർശവും തോമസ് ഐസക്കിന്റെ കോമാളി പ്രയോഗവും വലിയ വിവാദമായിരുന്നു. കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് എന്ത് കാര്യമെന്നായിരുന്നു ഐസക്കിന്‍റെ പരാമര്‍ശം. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ ആയിരുന്നു തോമസ് ഐസക് കോമാളി പ്രയോഗം നടത്തിയത്. ഇതിൽ തോമസ് ഐസക് ഖേദ പ്രകടനം നടത്തിയിരുന്നു. രമേഷ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമർശനമാണെന്നാണ് വിശദീകരണം. പാലസ്തീൻ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നും കോമാളി പ്രയോഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും തോമസ് ഐസക് പറഞ്ഞു.
പാര്‍ട്ടി വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മല്‍സരിക്കുന്ന മുന്‍ മന്ത്രി ജി സുധാകരനെ കുറിച്ചുള്ള ചോദ്യത്തിനാണ് ‘ചെറ്റത്തരം’ പ്രയോഗം മുഖ്യമന്ത്രി നടത്തിയത്. ജി സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്. സുധാകരനെക്കുറിച്ച് പറയാന്‍ മറ്റൊരു വാക്കില്ലെന്നും പിണറായി ആവര്‍ത്തിച്ചു. ഇതോടെ മറുപടിയുമായി ജി സുധാകരനും രംഗത്തെത്തിയിരുന്നു. ചെറ്റയെന്ന വിളിയിൽ അഭിമാനം കൊളളുന്നുവെന്നും ചെറ്റ എന്നത് അടിസ്ഥാന വര്‍ഗത്തിന്റെ പുരയാണ്. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്‍റെ വീടാണ്. ചെറ്റ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ചെറ്റപ്പുരകളെയാണ്. 18 വയസുവരെ താന്‍ ജീവിച്ചത് ചെറ്റപ്പുരയിലാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

