ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്നത് ആർക്ക് നേട്ടമാകുമെന്ന് ആലോചിക്കണമെന്നു ടി. പി രാമകൃഷ്ണൻ പോൾ ​ഗ്യാലക്സിയിൽ പ്രതികരിച്ചു.

കണ്ണൂർ: പാർട്ടി വിട്ട് പുറത്തുപോയവരുടെ കൂട്ടായ്മ ഉണ്ടാകുമെന്ന കെകെ രമയുടെ പരാമർശത്തോട് പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പാർട്ടി വിട്ട്‌ പുറത്ത്‌ പോയവർ കൂട്ടായ്മ ഉണ്ടാക്കിയാലും അത് സിപിഎമ്മിനെയോ ഇടത്‌ മുന്നണിയെയോ ബാധിക്കില്ലെന്ന് ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. അത്തരം ഒരു കൂട്ടായ്മ ഉണ്ടാക്കിയാൽ അപ്പോൾ നോക്കാമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്നത് ആർക്ക് നേട്ടമാകുമെന്ന് ആലോചിക്കണമെന്നു ടി. പി രാമകൃഷ്ണൻ പോൾ ​ഗ്യാലക്സിയിൽ പ്രതികരിച്ചു.

സിപിഎം വിട്ട് പുറത്തുവന്ന നേതാക്കളുടെ കൂട്ടായ്മ ഉണ്ടാകുമെന്ന് പോള്‍ ഗ്യാലക്സിയിലാണ് കെകെ രമ വെളിപ്പെടുത്തൽ നടത്തിയത്. ടി പി സ്വപ്നം കണ്ട ഇടതുപക്ഷ ബദൽ യാഥാര്‍ത്ഥ്യമാകുമെന്നും അണിയറ നീക്കം തുടങ്ങിയെന്നുമായിരുന്നു കെകെ രമയുടെ പ്രതികരണം. വടകരയിൽ ഇന്നും മത്സരിക്കുന്നത് ടിപിയാണെന്നും വൈകാരികമായി പറഞ്ഞ രമ പിണറായി ഭരണത്തിന് അന്ത്യം കുറിക്കുന്ന ദിനമായിരിക്കും മെയ് 4 എന്നും കൂട്ടിച്ചേര്‍ത്തു. ടിപി ചന്ദ്രശേഖരന്‍റെ രക്തസാക്ഷിത്വ ദിനം കൂടിയാണ് മെയ് 4.