കൊല്ലം സോഷ്യൽ ഫോറെസ്റ്ററി കോണ്‍സെർവറ്ററായാണ് സ്ഥലം മാറ്റം. അപ്രധാന തസ്തികയാണിത്
കോഴിക്കോട്: മുട്ടിൽ മരംമുറിയിൽ നിർണായക കണ്ടെത്തലുകൾ നടത്തിയ കണ്ണൂർ സിസിഎഫ് കെ വിനോദ് കുമാറിനെ സ്ഥലം മാറ്റി. കൊല്ലം സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എന്ന അപ്രധാന തസ്തികയിലേക്കാണ് സ്ഥലം മാറ്റം. അതേസമയം, മുട്ടിൽ മരം മുറിയിൽ പ്രതികൾക്കായി അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തി എന്ന് വനംവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയ എന്‍ ടി സാജനെ സ്ഥാന കയറ്റം നൽകി ദക്ഷിണ മേഖല വനം സർക്കിൾ മേധാവിയായി നിയമിച്ചു. മുട്ടിൽ മരം മുറിക്കേസിലെ സംയുക്ത അന്വേഷണം പുരോഗമിക്കെയാണ് സർക്കാർ പ്രതികൾക്ക് അനുകൂലമായ സ്ഥലംമാറ്റ ഉത്തരവിറക്കിയത്.
വടക്കൻ കേരളത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കൺസർവേറ്റർ ഡി കെ വിനോദ് കുമാറിനെ കൊല്ലം സോഷ്യൽ ഫോറസ്ട്രീയിലേക്കാണ് സ്ഥലം മാറ്റിയത്. മുട്ടിൽ മരം മുറി കണ്ടെത്തി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച വിനോദ് കുമാർ പ്രതികൾക്കെതിരെ കർശന നിലപാടാണ് സ്വീകരിച്ചിരുന്നത്. കേസന്വേഷണം പൂർത്തിയാകാനിരിക്കെ വിനോദ് കുമാറിനെ സ്ഥലം മാറ്റിയത് ചട്ടങ്ങൾ ലംഘിച്ചാണ്. കേസിൽ ആരോപണവിധേയനായ എൻ ടി സാജന് സുപ്രധാന തെക്കൻ ജില്ലകളുടെ ചുമതല നൽകിക്കൊണ്ടാണ് സ്ഥലം മാറ്റം. നേരത്തെ സാജനെ അപ്രധാന തസ്തികയിലേക്ക് സ്ഥലം മാറ്റാനായിരുന്നു തീരുമാനമെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. സാജനെതിരെ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ വിനോദ് കുമാറിന് അപ്രധാനമായ സോഷ്യൽ ഫോറസ്ട്രിയുടെ ചുമതലയാണ് നൽകിയത്. ഇതേ ജില്ലയിൽ ഉയർന്ന ചുമതലയാണ് ആരോപണ വിധേയന് സർക്കാർ നൽകിയത്.
സാജനെ ഭാവിയിൽ വിരമിക്കൽ അടുത്തെന്ന ചൂണ്ടിക്കാട്ടി വടക്കൻ കേരളത്തിന്റെ ചുമതലയിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. രണ്ട് വർഷം തികയും മുമ്പ് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെ മാറ്റണമെങ്കിൽ സിവിൽ സർവ്വീസ് ബോര്‍ഡ് ചേർന്ന് ഉദ്യോഗസ്ഥരുടെ ഭാഗം കൂടി കേൾക്കണമെന്നാണ് ചട്ടം. അതുണ്ടായിട്ടില്ല. വനംവകുപ്പിലെ പൊതു സ്ഥലം മാറ്റങ്ങൾ വരാനിരിക്കെ ധൃതി പിടിച്ചാണ് നാല് ഉദ്യോഗസ്ഥരെ പരസ്പരം മാറ്റിയത്. ഫലത്തിൽ മരം മുറിക്കാർക്ക് ഒത്താശ ചെയ്യുന്നതാണ് ഈ സ്ഥലം മാറ്റങ്ങൾ. ഉത്തരവിനെതിരെ ഉദ്യോഗസ്ഥർ ട്രിബ്യൂണലനെ സമീപിക്കാൻ സാധ്യതയുണ്ട്.
മരം മുറി കേസ്; ഉദ്യോഗസ്ഥയ്ക്ക് എതിരായ പരാമർശം നീക്കി, ഗുഡ് സർവ്വീസ് തിരികെ നൽകില്ല
മരം മുറി കേസിൽ റവന്യു വകുപ്പിലെ മുൻ അണ്ടർ സെക്രട്ടറി ഒ ജി ശാലിനിക്കെതിരായ പരാമർശം നീക്കി. ശാലിനി വിശ്വാസ്യതയില്ലാത്ത ഉദ്യോഗസ്ഥയെന്ന പരാമർശമാണ് നീക്കം ചെയ്തത്. ശാലിനിയുടെ ഗുഡ് സർവ്വീസ് എൻട്രി തിരിച്ചെടുത്ത ഉത്തരവിലാണ് റവന്യൂ സെക്രട്ടറി വിവാദ പരാമർശം ഉൾപ്പെടുത്തത്. പരാമർശം നീക്കിയെങ്കിലും ഗുഡ് സർവ്വീസ് തിരിച്ചെടുത്ത നടപടിക്ക് മാറ്റമില്ല.
മരം മുറിയുടെ രേഖകൾ ഉന്നത ഉദ്യോഗസ്ഥർ അറിയാതെ വിവരാവകാശം വഴി നൽകിയതിനായിരുന്നു ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്തത്. റവന്യൂ സെക്രട്ടറിയുടെ ഉത്തരവിനെതിരെ ശാലിനി മന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതി ചീഫ് സെക്രട്ടറി പരിശോധിച്ചാണ് പരാമർശം നീക്കിയത്.
പട്ടയവിതരണത്തിൽ ശാലിനി നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ചാണ് 2021 ഏപ്രിലിൽ ഗുഡ് സർവീസ് എൻട്രി നൽകിയത്. മരംമുറി വിഷയത്തിൽ വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകിയതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ശാലിനി അവധിയിൽ പ്രവേശിച്ചു. ആഭ്യന്തര അന്വേഷണത്തിൽ ശാലിനി നടത്തിയിട്ടുള്ള പ്രവർത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗുഡ് സർവ്വീസ് എൻട്രി പിൻവലിക്കുന്നുവെന്നായിരുന്നു റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ ജയതിലക് ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ശാലിനിയെ സെക്രട്ടറിയറ്റിന് പുറത്തേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് റവന്യു ഉത്തരവിന്‍റെ മറവിൽ പട്ടയ ഭൂമിയിൽ നിന്നും വന ഭൂമിയിൽ നിന്നും വ്യാപകമായി മരം മുറിച്ച് കടത്തിയതാണ് വലിയ വിവാദങ്ങളുണ്ടാക്കിയത്. വിവിധ ജില്ലകളിൽ നിന്നാണ് 14.42 കോടിയുടെ മരമാണ് മുറിച്ചു കടത്തിയത്.
