തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നത് നിര്‍ത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സര്‍ക്കാരിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍‍ഡസ്ട്രീയല്‍ ഡെലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) കമ്പനിക്ക് വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല നല്‍കുന്നതിന് അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാനത്തിന്‍റെയും കേന്ദ്രത്തിന്‍റെയും താല്‍പര്യം അതുവഴി സംരക്ഷിക്കാന്‍ കഴിയുമെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയോടെ വിമാനത്താവളം വികസിപ്പിക്കാന്‍ വഴിയൊരുങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളം സ്വകാര്യ കമ്പനിയെ ഏല്‍പിക്കുന്നതിനെതിരെ പൊതുജനങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പ് ഉയരുകയാണ്. 

തിരുവനന്തപുരമടക്കം ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരെ കണ്ടെത്താനുള്ള സാമ്പത്തിക ബിഡിലും ഒരേ സ്വകാര്യ ഏജന്‍സി തന്നെ ഒന്നാമതെത്തിയത് ജനങ്ങളുടെ എതിര്‍പ്പ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിലും വികസനത്തിലും സ്വകാര്യ ഏജന്‍സിക്ക് പിന്തുണ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് പ്രയാസമായിരിക്കും.

രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തില്‍ അദാനിയായിരുന്നു ഒന്നാമതെത്തിയത്. ലേലത്തില്‍ കെഎസ്ഐഡിസി പിന്നോട്ട് പോയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമ നടപടി തുടങ്ങിയതും എല്‍ഡിഎഫ് പ്രതിഷേധം ശക്തമാക്കിയതും.