റിമാൻ‍ഡിൽ കഴിയുന്ന എം ബിജു, സെറീന ഷാജി എന്നിവരടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇന്ന് വിധി പറയുക.

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. റിമാൻ‍ഡിൽ കഴിയുന്ന എം ബിജു, സെറീന ഷാജി എന്നിവരടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇന്ന് വിധി പറയുക.

വെള്ളിയാഴ്ച പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ കസ്റ്റംസിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. 83 തവണ പ്രതികൾ സ്വർണ്ണം കടത്തിയിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥർ നിഷ്ക്രിയമായിരുന്നത് വേദനാജനകമെന്നായിരുന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടത്. കേസിലെ പ്രതിയും വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മാനേജരുമായിരുന്ന പ്രകാശ് തമ്പിക്ക് കഴിഞ്ഞ ദിവസം ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

മെയ് 13നാണ് ദുബായില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 25 കിലോഗ്രാം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മനോഹര്‍ പിന്നീട് ഡിആര്‍ഐ ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. കേസില്‍ കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനെയും പ്രതി ചേര്‍ത്തിട്ടുണ്ട്.