സംസ്ഥാനത്ത് രണ്ടിടത്ത് അപകടം; നാല് പേർക്ക് ദാരുണാന്ത്യം
- ആലപ്പുഴ കളപ്പുര ജംഗ്ഷനിൽ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു ആദ്യത്തെ അപകടം
- തൃപ്പൂണിത്തുറ ഇരുമ്പനത്ത് ടാങ്കർ ലോറിയുമായി കാർ കൂട്ടിയിടിച്ചായിരുന്നു രണ്ടാമത്തെ അപകടം
കൊച്ചി/ആലപ്പുഴ: സംസ്ഥാനത്ത് കൊച്ചിയിലും ആലപ്പുഴയിലുമായി രണ്ടിടത്ത് വാഹനാപകടങ്ങൾ. രണ്ടിലുമായി നാല് പേരാണ് മരിച്ചത്. ദേശീയപാതയിൽ ആലപ്പുഴ കളപ്പുര ജങ്ഷനിലും, തൃപ്പൂണിത്തുറയ്ക്കടുത്ത് ഇരുമ്പനത്തുമാണ് അപകടങ്ങൾ ഉണ്ടായത്.
ആലപ്പുഴ കളപ്പുര ജംഗ്ഷനിൽ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു ആദ്യത്തെ അപകടം. ഇതേ തുടർന്ന് ബൈക്ക് യാത്രികരായ രണ്ട് പേരും മരിച്ചു. കെഎൽ 40 എ 1064 നമ്പർ ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കാണ് അപകടത്തിൽ പെട്ടത്. അജിത്ത് ബാബു എന്നാണ് മരിച്ചവരിൽ ഒരാളുടെ പേര്. മുന്നിൽ പോവുകയായിരുന്ന ലോറി ബ്രേക്കിട്ടപ്പോൾ ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന ബസും ഇവരെ ഇടിച്ചാണ് ഇരുവരുടെയും മരണം സംഭവിച്ചത്.
തൃപ്പൂണിത്തുറ ഇരുമ്പനത്ത് ടാങ്കർ ലോറിയുമായി കാർ കൂട്ടിയിടിച്ചായിരുന്നു രണ്ടാമത്തെ അപകടം. കാറിലുണ്ടായിരുന്ന തൊടുപുഴ സ്വദേശികളായ ഷൈല, അമ്മ ബിൽക്കിസ് എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഷൈലയുടെ ഭർത്താവ് ഹസീഫിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.