നെടുമ്പാശേരിയിൽ വീടിനകത്ത് നായ്ക്കളെ വളർത്തി അതിന്‍റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയെന്ന കേസിൽ വീട്ടുടമയുൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിൽ വീടിനകത്ത് നായ്ക്കളെ വളർത്തി അതിന്‍റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയെന്ന കേസിൽ വീട്ടുടമയുൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആവണംകോട് ഗ്യാസ് ഗോഡൗണിന് സമീപം പാലയ്ക്കാപ്പിള്ളി സ്വദേശി ശ്രീകാന്ത് (38), വെങ്ങോല നെടുംതോട് സ്വദേശി അബൂബക്കർ (30) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് ചെറിയ അളവിൽ കഞ്ചാവും പൊലീസ് കണ്ടെടുത്തു. നാട്ടുകാരുടെ പരാതിയെ തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് നായപിടിത്തക്കാരുടെ സഹായത്തോടെ പൊലീസ് സംഘം വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഇരുവരും ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

വീടിനകത്ത് വിദേശ ഇനത്തിൽപ്പെട്ട മൂന്ന് ആക്രമണസ്വഭാവമുള്ള നായ്ക്കളുണ്ടായിരുന്നു. പൊലീസ് എത്തിയപ്പോൾ നായ്ക്കളെ അഴിച്ചുവിട്ടെങ്കിലും നായപിടിത്തക്കാർ അവയെ നിയന്ത്രണവിധേയമാക്കി. ശ്രീകാന്തിന്‍റെ പഴയ തറവാട് വീടായ ഇവിടെ മറ്റാരും താമസിക്കുന്നില്ല. നായ്ക്കൾ പ്രദേശവാസികൾക്കും ശല്യമായിരുന്നുവെന്നും വഴിയാത്രക്കാർക്ക് നേരെ പതിവായി കുരച്ചുചാടാറുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പഞ്ചായത്തിന്‍റെ ലൈസൻസില്ലാതെയാണ് നായ്ക്കളെ വളർത്തിയിരുന്നതെന്നും ആക്ഷേപമുണ്ട്.

YouTube video player