കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈലുകള്‍ പിടികൂടി; ഇതുവരെ കണ്ടെത്തിയത് 36 ഫോണുകള്‍
ആറാം ബ്ലോക്കില്‍ ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണുകള്‍. 36 മൊബൈല്‍ ഫോണുകളാണ് ഇതുവരെ ജയിലില്‍ നിന്നും പിടികൂടിയത്.
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജെയിലില്‍ വീണ്ടും റെയ്ഡ്. ഇന്ന് നടത്തിയ പരിശോധനയില്‍ രണ്ട് മൊബൈല്‍ ഫോണുകളും ഒരു സോളാര്‍ ചാര്‍ജ്ജറും പിടികൂടി. ആറാം ബ്ലോക്കില്‍ ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണുകള്‍. 36 മൊബൈല്‍ ഫോണുകളാണ് ഇതുവരെ ജയിലില്‍ നിന്നും പിടികൂടിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇത് നാലാം തവണയാണ് മൊബൈല്‍ ഫോണും ചാര്‍ജറുകളും പിടികൂടുന്നത്. കഴിഞ്ഞ 11 ദിവസമായി സംസ്ഥാനത്തെ വിവിധ ജയിലുകളളില്‍ പരിശോധന നടക്കുന്നുണ്ട്. ജൂൺ 30 വരെ എല്ലാ ദിവസവും ജയിലുകളില്‍ പരിശോധന നടത്താനാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്‍റെ നിർദ്ദേശം.
ജയിൽ ഡിജിപിയുടെ തന്നെ നേതൃത്വത്തിൽ കണ്ണൂര്‍ ജയിലില്‍ നടന്ന റെയ്ഡിൽ നാല് ദിവസം മുമ്പ് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള തടവുകാരിൽ നിന്ന് ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഫോൺ ഉപയോഗിച്ച തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു.