പെരിങ്ങോം പീഡനക്കേസ്; രണ്ടുപേർ കൂടി അറസ്റ്റില്‍, കൂടുതല്‍ പേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി
ഈ മാസം 22നാണ് പതിനേഴുകാരിയെ അബോധാവസ്ഥയിൽ പെരിങ്ങോമിൽ വഴിയരികിൽ കണ്ടെത്തിയത്. കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പൊലീസ് അറിയുന്നത്.
കണ്ണൂർ: പെരിങ്ങോത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. കൂടുതൽ പേർ പെണ്‍കുട്ടിയെ പലയിടത്തും വച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നൽകി. കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കാങ്കോൽ സ്വദേശികളായ ദിലീപ് , പ്രജിത്ത് എന്നിവരെയാണ് പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷ ഡ്രൈവറായ ദിലീപ് വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ശേഷം സുഹൃത്തായ പ്രജിത്തിനെ വിളിച്ചു വരുത്തി.
പീഡനത്തിന് ശേഷം ഇവർ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഈ മാസം 22നാണ് പതിനേഴുകാരിയെ അബോധാവസ്ഥയിൽ പെരിങ്ങോമിൽ വഴിയരികിൽ കണ്ടെത്തിയത്. കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പൊലീസ് അറിയുന്നത്. ആദ്യം ഒരാളുടെ പേര് മാത്രമെ പെണ്‍കുട്ടി പറഞ്ഞുള്ളുവെങ്കിലും അന്വേഷണത്തിൽ കൂടുതൽ പേർ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് മനസ്സിലായി .
കുപ്പോൾ സ്വദേശി രതീഷാണ് പെണ്‍കുട്ടിയെ സ്നേഹം നടിച്ച് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാൾ സുഹൃത്തുക്കൾക്കും പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ അവസരം ഒരുക്കി. സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന പെണ്‍കുട്ടിയുടെ മൊബൈൽ ഫോണ്‍ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന കിട്ടിയത്. ഇതുവരെ അഞ്ച് പേരാണ് റിമാൻഡിലുള്ളത്. പെണ്‍കുട്ടിയുടെ അമ്മക്ക് കൊവിഡ് ബാധിച്ചതിനാൽ ഇവരുടെ മൊഴിയെടുക്കാൻ പൊലീസിന് ആയിട്ടില്ല.