കോഴിക്കോടും മലപ്പുറത്തുമായി രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു, താനൂരിൽ ഒരാളെ കടലിൽ കാണാതെയായി
മലപ്പുറം താനൂരിൽ മത്സ്യത്തൊഴിലാളിയായ സലാമിനെ തോണി മറിഞ്ഞു കാണാതായി.
കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് പേർ മുങ്ങി മരിച്ചു. ഒരാളെ കടലിൽ കാണാതായി. മലപ്പുറം എടക്കരയിലെ ചെമ്മന്തിട്ടയിൽ വിദ്യാർത്ഥിയായ ആസിഫ്, കോഴിക്കോട് കൂടരഞ്ഞിയിൽ കൊമ്മം സ്വദേശി ഷമീർ എന്നിവരാണ് ഒഴുക്കിൽപ്പെട്ടു മരിച്ചത്. മലപ്പുറം താനൂരിൽ മത്സ്യത്തൊഴിലാളിയായ സലാമിനെ തോണി മറിഞ്ഞു കാണാതായി.
കോഴിക്കോട്ട് കൂടരഞ്ഞി ചെറുപുഴ പുഴയില്‍ ഇന്നലെ രാത്രിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം ഇന്ന് കണ്ടെത്തി. താഴെ കൂടരഞ്ഞി കൊമ്മം സ്വദേശി ഷമീറാണ് മരിച്ചത്. 32 വയസായിരുന്നു. കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കില്‍പെട്ടതാണെന്നാണ് കരുതുന്നത്. യുവാവ് കുളിക്കാനിറങ്ങാറുള്ള കടവില്‍ നിന്നും 150 മീറ്റർ താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. ഷമീറിനെ കാണാതാതിനെ തുടര്‍ന്ന് മുക്കം ഫയർ ഫോഴ്സും പോലീസും നാട്ടുകാരും പുലര്‍ച്ചെ മുതല്‍ തിരച്ചിലിലായിരുന്നു.
മലപ്പുറം എടക്കരയിലാണ് പുഴയിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചത്. ചെമ്മന്തിട്ട കാറ്റാടി കടവിൽ പുഴയിലാണ് ആസിഫ് എന്ന വിദ്യാത്ഥി മുങ്ങി മരിച്ചത്. തോണിയിൽ കടലിൽ മത്സ്യബന്ധനം നടത്താൻ പോയ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയും തിരച്ചിൽ തുടരുകയാണ്. താനൂർ കണ്ണപ്പൻ്റെ പുരക്കൽ സലാമിനെയാണ് തോണി മറിഞ്ഞ് കാണാതായത്.