13313 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് റസാക്ക് മാസ്റ്റര്‍ വിജയിച്ചത്. എം. എ റസാക്ക് 91598 വോട്ടുകളും, പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.ടി.എ റഹീം 78285 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. വി കെ സജീവൻ 34435 വോട്ടുകളും നേടി.

കുന്ദമംഗലം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം. എ റസാക്ക് (മുസ്ലീം യൂത്ത് ലീഗ്) വിജയിച്ചു. 13313 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് റസാക്ക് മാസ്റ്റര്‍ വിജയിച്ചത്. എം. എ റസാക്ക് 91598 വോട്ടുകളും, പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.ടി.എ റഹീം 78285 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. വി കെ സജീവൻ 34435 വോട്ടുകളും നേടി.

2011 മുതല്‍ ഇടത് സ്വതന്ത്രന്‍ പി.ടി.എ റഹീമാണ് കുന്ദമംഗലത്തിന്‍റെ എംഎല്‍എ. എൽഡിഎഫിന്‍റെ സിറ്റിംഗ് സീറ്റുകളിൽ ഒന്നായ കുന്ദമംഗലത്ത് തുടർവിജയ പ്രതീക്ഷയിലായിരുന്നു മുന്നണി ഇക്കുറിയും. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പി.ടി.എ റഹീം യുഡിഎഫ് സ്ഥാനാര്‍ഥി ദിനേശ് പെരുമണ്ണയെ 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോൽപ്പിച്ച് മണ്ഡലം നിലനിർത്തുകയായിരുന്നു. എന്നാല്‍ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് എം.എ റസാഖിനെ സ്ഥാനാര്‍ഥിയാക്കി ഇക്കുറി പോരാട്ടം കടുപ്പിക്കുകയായിരുന്നു യുഡിഎഫ്. എന്‍ഡിഎ പിടിക്കുന്ന വോട്ടുകള്‍ ഇക്കുറി നിര്‍ണായകമാകുമെന്നും ഉറപ്പായിരുന്നു. 2021-ല്‍ 27,000-ത്തിലേറെ വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥി വി.കെ സജീവന്‍ ഇവിടെ നേടിയിരുന്നു.

2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 77,410 വോട്ടുകളായിരുന്നു ഇടത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.ടി.എ റഹീമിന് കുന്ദമംഗലത്ത് ലഭിച്ചത്. അതേസമയം കോൺഗ്രസിലെ ടി. സിദ്ദിക്കിന് കിട്ടിയത് 66,205 വോട്ടുകള്‍. പിന്നീട് നടന്ന 2021-ലെ തെരഞ്ഞെടുപ്പിൽ 85,138 വോട്ടുകള്‍ നേടി പിടിഎ റഹീം ഹാട്രിക്ക് വിജയം നേടി. അതേസമയം മുസ്ലീം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച ദിനേശ് പെരുമണ്ണക്ക് 74,862 വോട്ടുകളുമായി പരാജയം സമ്മതിക്കേണ്ടിവന്നു.