ഇത്തവണ ഇടതിനെ കൈവിട്ട് കോതമംഗലവും. വിജയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്. 16859 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വലതു സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ വിജയിച്ചത്.
കോതമംഗലം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കോതമംഗലം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറത്തിന് വിജയം. 16859 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പ്രധാന എതിര്‍ സ്ഥാനാര്‍ഥിയായ എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ 56620 വോട്ടുകളും, എൻഡിഎ സ്ഥാനാർഥി അജി നാരായണൻ 7046 വോട്ടുകളും നേടി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും എൽഡിഎഫിനൊപ്പം നിന്ന മണ്ഡലം. എന്നാൽ, ഇത്തവണ പരാജയമേറ്റു വാങ്ങുന്ന കാഴ്ചയാണ് കാണാനായത്.
കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന കോതമംഗലം നഗരസഭ, കവളങ്ങാട്, കീരംപാറ, കോട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണിത്. 5 വർഷം യുഡിഎഫിനൊപ്പവും, കഴിഞ്ഞ പതിറ്റാണ്ട് എൽഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് കോതമംഗലം. ഇടതുപക്ഷവും കേരള കോൺഗ്രസ് വിഭാഗങ്ങൾ ഉൾപ്പെടുന്ന കോൺഗ്രസ് മുന്നണിയും തമ്മിലുള്ള കടുത്ത പോരാട്ടത്തിന്റെ നീണ്ട ചരിത്രമാണ് കോതമംഗലം നിയമസഭ മണ്ഡലത്തിനുള്ളത്. 2016 ലെ തെരഞ്ഞെടുപ്പിലും 2021 ലെ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ എൽഡിഎഫ് ആയിരുന്നു വിജയിച്ചിരുന്നത്.
നേരിയ ഭൂരിപക്ഷത്തിനും കടുത്ത മത്സരത്തിനും പേരുകേട്ട മണ്ഡലമെന്ന ഖ്യാതി കോതമംഗലം മണ്ഡലം 2021ലെ തെരഞ്ഞെടുപ്പിലും നിലനിർത്തിയിരുന്നു. സിപിഎമ്മിലെ ആന്റണി ജോൺ 64,234 വോട്ടുകളായിരുന്നു 2021ലെ തെരഞ്ഞെടുപ്പിൽ നേടിയത്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷിബു തെക്കുംപുറത്തിന് 57,629 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. ട്വന്റി20 സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് 7,978 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്.



