മാണിയുടെ സംസ്കാരം ബുധനാഴ്ച്ച മൂന്ന് മണിക്ക് പാലായില്‍, മൃതദേഹം ഇന്ന് ലേക് ഷോര്‍ ആശുപത്രിയില്‍ സൂക്ഷിക്കും

വടകര: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണം അവസാനിപ്പിച്ചു. ഇന്നത്തെ പ്രചാരണം നിര്‍ത്തി വച്ചിരിക്കുകയാണെന്നും പക്ഷേ പ്രചാരണത്തിന് കുറച്ചു ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാല്‍ നാളെ സ്ഥാനാര്‍ഥികള്‍ പ്രചാരണം നടത്തുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. എന്നാല്‍ മറ്റന്നാള്‍ പ്രചാരണം മാണിയുടെ സംസ്കാരചടങ്ങുകള്‍ക്ക് ശേഷം മാത്രമേ ഉണ്ടാവൂ. 

ബുധനാഴ്ച വൈകിട്ട് മൂന്ന് പാലായില്‍ വച്ചാണ് മാണിയുടെ സംസ്കാരം നടക്കുക. ഇന്ന് കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ സൂക്ഷിക്കുന്ന മാണിയുടെ മൃതദേഹം നാളെ രാവിലെ പത്ത് മണിയോടെ കോട്ടയത്തേക്ക് കൊണ്ടു പോകും. തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനത്തിന് വയക്കുന്ന മൃതദേഹം അവിടെ നിന്നും പിന്നീട് പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലേക്ക് കൊണ്ടു വരും.