ക്ഷേമ പെൻഷൻ വിതരണത്തിൽ സർക്കാർ പുതിയ മാറ്റങ്ങൾ വരുത്തി. കിടപ്പുരോഗികൾക്ക് അല്ലാതെ മറ്റാർക്കും ഇനി വീട്ടിൽ പെൻഷൻ എത്തിക്കില്ലെന്നും ബാങ്ക് അക്കൗണ്ട് വഴി തുക കൈപ്പറ്റണമെന്നുമാണ് പുതിയ ഉത്തരവ്. ഈ ഉത്തരവ് പിൻവലിക്കണമെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ യുഡിഎഫ് സർക്കാർ ഇറക്കിയ പുതിയ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്ന് മുൻ ധനമന്ത്രി കെഎൻ ബാലഗോപാൽ. . 62 ലക്ഷം വരുന്ന പെൻഷൻ ഗുണഭോക്താക്കളിൽ കിടപ്പുരോഗികൾക്ക് മാത്രമേ ഇനി വീട്ടിൽ പെൻഷൻ എത്തിച്ചു നൽകൂ എന്നും മറ്റുള്ളവർ ബാങ്ക് അക്കൗണ്ട് വഴി തുക കൈപ്പറ്റണമെന്നുമാണ് സർക്കാറിന്റെ പുതിയ ഉത്തരവ്. ബാങ്കിൽ പോകാൻ കഴിയാത്തവരും ബാങ്ക് അക്കൗണ്ട് തുറക്കാൻ സാധിക്കാത്തവരുമായ സാധാരണക്കാർക്ക് പെൻഷൻ നിഷേധിക്കപ്പെടുന്ന സ്ഥിതി ഇതിലൂടെ ഉണ്ടാകും.

നേരത്തെ പോസ്റ്റ് ഓഫീസ് വഴിയുള്ള വിതരണം പരാജയപ്പെട്ടപ്പോഴാണ് എൽഡിഎഫ് സർക്കാർ സഹകരണ ബാങ്കുകൾ വഴി പെൻഷൻ വീട്ടിലെത്തിക്കുന്ന സംവിധാനം വിജയിപ്പിച്ചത്. കേന്ദ്ര വിഹിതം ലഭിക്കാൻ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വേണമെന്ന വാദം തെറ്റാണെന്നും, കേന്ദ്ര വിഹിതമുള്ള എട്ടു ലക്ഷത്തോളം പേർക്ക് നേരത്തെ തന്നെ ഡിബിടി വഴിയും ആധാർ ലിങ്കിംഗ് വഴിയുമാണ് പെൻഷൻ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെൻഷൻ തുക 3000 രൂപയാക്കി ഉയർത്തുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞ വി. ഡി. സതീശൻ സർക്കാർ ഉള്ള പെൻഷൻ കൂടി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഏതു കാര്യത്തിലും രാഷ്ട്രീയം കാണുന്ന മുഖ്യമന്ത്രിയുടെ രീതി അപലപനീയമാണെന്നും, പെൻഷൻ വിതരണം അർഹതപ്പെട്ട എല്ലാവർക്കും കിട്ടുന്നുവെന്ന് ഉറപ്പാക്കാൻ നിലവിലുള്ള സംവിധാനം തന്നെ തുടരണമെന്നും കെഎൻ ബാലഗോപാൽ ആവശ്യപ്പെട്ടു.