ആര്‍ എസ് എസ്  നയം മാറ്റാൻ ആര് വിചാരിച്ചാലും നടക്കില്ലെന്ന് കെ മുരളീധരന്‍.ആര്‍ എസ് എസ് മതേതര പ്രസ്ഥാനങ്ങൾക്ക് അസ്പൃശ്യമാണ്.അവരുമായി ചർച്ച നടത്തുന്നത് അപകടകരമെന്ന് എം കെ മുനീർ.

കോഴിക്കോട്:ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന ജമാ അത്തെ ഇസ്ളാമിയുടെ വെളിപ്പെടുത്തലിനെതിരെ കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ രംഗത്ത്. വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. ആര്‍എസ്എസ് നയം മാറ്റാൻ ആര് വിചാരിച്ചാലും നടക്കില്ല.ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. മതേതര ശക്തിയുടെ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണ് കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് മതേതര പ്രസ്ഥാനങ്ങൾക്ക് അസ്പൃശ്യമാണ്. അവരുമായി ചർച്ച നടത്തുന്നത് അപകടകരമെന്ന് എം കെ മുനീറും പ്രതികരിച്ചു.

ജനുവരി 14ന് ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ ആള്‍ക്കൂട്ട ആക്രമണം അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് ജമാ അത്തെ ഇസ്ളാമി ജനറല്‍ സെക്രട്ടറി ടി. ആരിഫ് അലിയാണ് വെളിപ്പെടുത്തിയത്. മുസ്ലി സംഘടനകളും ആര്‍എസ്എസുമായുളള ചര്‍ച്ചകള്‍ക്ക് വേദിയാെരുക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ ഖുറേഷിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയായായിരുന്നു ജനുവരി 14ന് ദില്ലിയില്‍ നടന്ന ചര്‍ച്ച. ആള്‍ക്കൂട്ട ആക്രമണം , മുസ്ലിം മേഖലകളില്‍ അനധികൃത നിര്‍മാണങ്ങളുടെ പേരു പറഞ്ഞ് ഇടിച്ചു നിരത്തുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയം, നിരപരാധികള്‍ക്കെതിരായ കേസുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ജമാ അത്തെ ഇസ്ളാമി കേരള മുന്‍ അമീറും സംഘടന ജനറല്‍ സെക്രട്ടറിയുമായ ടി. ആരിഫ് അലി വെളിപ്പെടുത്തി.

കാശിയിലെയും മധുരയിലെയും മോസ്കുകളുമായി ബന്ധപ്പെട്ട വിഷയം ആര്‍എസ്എസ് നേതൃത്വവും ചര്‍ച്ചയില്‍ ഉന്നയിച്ചു. ആര്‍എസ്സിന്‍റെ രണ്ടാം നിര നേതാക്കളുമായുളള പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും തുടര്‍ ചര്‍ച്ചകള്‍ ഈ വിഷയത്തിലുണ്ടാകുമെന്നും ആരിഫ് അലി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സംഘടനയ്ക്കുളളില്‍ ആലോചന നടത്തിയ ശേഷമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുക്കാനുളള തീരുമാനം. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആര്‍എസ്എസ് നേതാക്കളുമായി സിപിഎം ചര്‍ച്ചയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജമാ അത്തെ ഇസ്ളാമി രംഗത്തെത്തിയിരുന്നു.

അതേസമയം, കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സംഘടനയെന്ന നിലയിലാണ് ചര്‍ച്ച നടത്തിയതെന്നും ആര്‍എസ്എസുമായി ഒത്തുതീര്‍പ്പുണ്ടാക്കുക ചര്‍ച്ചകളുടെ ലക്ഷ്യമല്ലെന്നും ആരിഫ് അലി വ്യക്തമാക്കി. എസ്‍വൈ ഖുറേഷി, മുന്‍ ദില്ലി ലഫ്റ്റനനന്‍റ് ഗവര്‍ണര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജംഗ്, ഷാഹിദ് സിദ്ദീഖി, സയ്യീദ് ഷെര്‍വാണി എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ആര്‍എസ്എസ് നേതൃത്വം തുടര്‍ ചര്‍ച്ചകള്‍ക്കായി നാല് നേതാക്കളെ ചുമതലപ്പെടുത്തിയത്. ..