പാലക്കാടിന് നാഥനില്ലാത്ത അവസ്ഥയ്ക്ക് ഉടൻ പരിഹരിക്കപ്പെടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ജില്ലയിലേക്ക് തിരിച്ച് വരുമെന്ന് യുഡിഎഫ് പാലക്കാട് ജില്ലാ ചെയർമാൻ മരക്കാർ മാരായമംഗലം

പാലക്കാട്: പാലക്കാട്ടേക്ക് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരിച്ച് വരുമെന്ന് യുഡിഎഫ് പാലക്കാട് ജില്ലാ ചെയർമാൻ മരക്കാർ മാരായമംഗലം. പാലക്കാടിന് നാഥനില്ലാത്ത അവസ്ഥയ്ക്ക് ഉടൻ പരിഹരിക്കപ്പെടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ജില്ലയിലേക്ക് തിരിച്ച് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ വിഷയം വോട്ടർമാരെ ബാധിക്കില്ല. ജനങ്ങൾക്ക് ഇടയിൽ ഈ വിഷയം ചർച്ച ആയിട്ടില്ല. തിരഞ്ഞെടുപ്പിനെ രാഹുൽ വിവാദം ബാധിക്കില്ലെന്നും മരക്കാർ മാരായമംഗലം പറയുന്നു. രാഹുൽ മണ്ഡലത്തിലെത്തുമ്പോൾ സംരക്ഷണം ഒരുക്കണമോയെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും രാഹുൽ വിഷയത്തിൽ ലീഗിന് ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിൻ്റെ പ്രാഥമികാംഗത്തിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. കഴിഞ്ഞ മാസം 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം ഉയർന്നുവന്നത്. അതിന് ശേഷം ഒരു മാസമായി എംഎൽഎ മണ്ഡലത്തിലേക്ക് എത്തിയിട്ടില്ല. നിയമസഭയിൽ ആദ്യ ദിവസം എത്തിയ രാഹുൽ മെല്ലെ മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് എന്നാണ് വിവരം. അതിന് മുന്നോടിയായായാണ് കഴിഞ്ഞ ദിവസം ശബരിമല ദർശനം നടത്തിയത്. അതേസമയം രാഹുൽ പാലക്കാട് എത്തുന്നത് പാർട്ടിയ്ക്ക് തിരിച്ചടിയാകുമെന്നാണ് ജില്ലാ നേതൃത്വത്തിൻ്റെ നിലപാട്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ കാല് കുത്താൻ സമ്മതിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്. കഴിഞ്ഞ ദിവസം എംഎൽഎയുടെ ഓഫീസ് പൂട്ടാനെത്തിയ ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. നാണംകെട്ട ഒരു എംഎൽഎ പാലക്കാടിന് വേണ്ടെന്ന് ബിജെപി പ്രവ‍ർത്തകർ പറയുന്നു. സ്ത്രീപീഡന വീരന്‍ പാലക്കാടിന് വേണ്ട, ഭ്രൂണഹത്യ, സ്ത്രീ പീഡനം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുക തുടങ്ങിയ പോസ്റ്ററുകള്‍ ഉയര്‍ത്തിയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.