തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ആദ്യം പ്രധാന ഗേറ്റുകള്‍ ഉപരോധിക്കുന്നത്. പത്ത് മണിയോടെ സെക്രട്ടറിയേറ്റ് പൂര്‍ണമായും വളയും. 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് സെക്രട്ടറിയേറ്റ് വളയല്‍ സമരത്തിന് യുഡിഎഫ്. രാവിലെ ഏഴ് മണിയോടെ പ്രതിഷേധ സമരം ആരംഭിക്കും. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ആദ്യം പ്രധാന ഗേറ്റുകള്‍ ഉപരോധിക്കുന്നത്. പത്ത് മണിയോടെ സെക്രട്ടറിയേറ്റ് പൂര്‍ണമായും വളയും. നികുതി വര്‍ധന, കാര്‍ഷിക പ്രശ്നങ്ങള്‍, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്‍റെ ദൂര്‍ത്ത് തുടങ്ങി രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പടെ സര്‍ക്കാരിനെതിരായ കുറ്റപത്രം പ്രതിഷേധ സമരത്തിനിടെ വായിക്കും. 

അതേസമയം, രണ്ടാം പിണറായി സര്‍ക്കാരിന്‍റെ വാര്‍ഷിക ദിനത്തിൽ രാപ്പകൽ സമരവുമായിട്ടാണ് ബിജെപി രംഗത്തിറങ്ങുന്നത്. തിരുവനന്തപുരം പാളയം രക്കസാക്ഷി മണ്ഡപത്തിൽ സമരം തുടങ്ങി. അഴിമതിയും ഭരണത്തകര്‍ച്ചയും ആരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധങ്ങളുടെയും സർക്കാരിന്റെ രണ്ടാം വാർഷിക ആഷോഘങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ന് നഗരത്തിൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.

Also Read: വിവാദങ്ങള്‍ക്കിടെ രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക്; വൈകീട്ട് പ്രോഗ്രസ് കാർഡ് പുറത്തിറക്കും

എന്നാല്‍, രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ നടത്തുന്നത്. തിരുവനന്തപുരം പുത്തരിക്കണ്ടത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയില്‍ സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. നൂറുദിന കര്‍മ്മ പരിപാടിയിലും പ്രകടനപത്രികയിലും പ്രഖ്യാപിച്ച പദ്ധതികളുടെ പൂര്‍ത്തീകരണം മുഖ്യമന്ത്രി വിശദീകരിക്കും. അടുത്തവര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതിയും ഇന്ന് പ്രഖ്യാപിക്കും.​​​​​​​