പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍  കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിൽ ഓരോ ജില്ലയിലെയും വിജയ സാധ്യത ചര്‍ച്ചയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ യുഡിഎഫ് ഭരണമുറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി ചേർന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലാണ് 80 സീറ്റുകള്‍ നേടി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന വിലയിരുത്തൽ ഉണ്ടായത്.

പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിൽ ഓരോ ജില്ലയിലെയും വിജയ സാധ്യത ചര്‍ച്ചയായി. യുഡിഎഫ് അനുകൂല തരംഗം എല്ലാ മണ്ഡലങ്ങളിലും പ്രകടമായിരുന്നെന്ന് ഡിസിസി പ്രസിഡന്റുമാര്‍ അഭിപ്രായപ്പെട്ടു.

അഭിപ്രായ വ്യത്യാസം മറന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി വിജയത്തിനായി പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ വിരുദ്ധ വികാരം എല്ലാ മണ്ഡലങ്ങളിലും പ്രകടമായിരുന്നു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കേരളത്തിലെ തെരഞ്ഞെടുപ്പ് പര്യടനങ്ങള്‍ യുഡിഎഫിന് മികച്ച വിജയം സമ്മാനിക്കാന്‍ സഹായകമായി എന്നും യോഗത്തിൽ അഭിപ്രായമുയർന്നു. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ ശ്രദ്ധേയമായ പ്രകടനം യുഡിഎഫിന് കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞു. നേമത്ത് ഒന്നാന്തരം പോരാട്ടമാണ് യുഡിഎഫ് നടത്തിയത്. നേമത്ത് സിപിഎം വര്‍ഗീയ പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം ഉണ്ടാക്കുകയും വ്യാപകമായി വോട്ടുമറിച്ചുവെങ്കിലും യുഡിഎഫിന്റെ വിജയത്തെ ഇത് ബാധിക്കില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

മധ്യകേരളത്തില്‍ എറണാകുളത്ത് പതിനൊന്ന് നിയോജക മണ്ഡലങ്ങളില്‍ ഉജ്ജ്വല വിജയം നേടും. ട്വന്‍റി ട്വന്‍റി വെല്ലുവിളിയെ തള്ളി കുന്നത്തുനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. മലബാര്‍ മേഖലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ യുഡിഎഫിന് ഏറെ മുന്നേറാന്‍ സാധിച്ചു.സിപിഎമ്മും ബിജെപിയും മഞ്ചേശ്വരത്ത് വോട്ട് കച്ചവടം നടത്തിയെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും യോഗം വിലയിരുത്തി.