വിവിധ മേഖലകളിൽ അസാധാരണ കഴിവ് തെളിയിക്കുന്ന കുട്ടികൾക്കായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ഉജ്ജ്വലബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു. 2024-ൽ 14 ജില്ലകളിൽ നിന്നായി 51 കുട്ടികളെ തിരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

തിരുവനന്തപുരം: വ്യത്യസ്ത മേഖലകളിൽ അനിതര സാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി ഉജ്ജ്വലബാല്യം പുരസ്‌കാരം പ്രഖ്യാപിച്ച് മന്ത്രി വീണ ജോർജ്ജ്. 14 ജില്ലകളിൽ നിന്നുമായി 2024ലെ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിനായി 51 കുട്ടികളെ ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. ജില്ലാ തലത്തിൽ ജില്ലാ കലക്ടർ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്.

Add Asianetnews as a Preferred SourcegooglePreferred

കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രചോദനം നൽകുന്നതിനുമായാണ് സംസ്ഥാന തലത്തിൽ അവാർഡ് നൽകുന്നത്. സംസ്ഥാന വനിത ശിശു വികസന വകുപ്പാണ് കുട്ടികൾക്കായുള്ള ഉജ്ജ്വലബാല്യം പുരസ്‌കാരം നൽകുന്നത്. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളെ ഉൾപ്പെടുത്തിയാണ് പുരസ്കാരം നൽകി വരുന്നത്. ഭിന്നശേഷി കുട്ടികളെയും കൂടി പ്രത്യേക വിഭാഗമായി ഉൾപ്പെടുത്തിയാണ് ഉജ്ജ്വലബാല്യം പുരസ്‌കാരം നൽകുന്നത്.

പുരസ്‌കാര നിർണയത്തിനായി കുട്ടികളെ 6 വയസ് മുതൽ 11 വയസ് വരെ, 12 വയസ് മുതൽ 18 വയസ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. പൊതു വിഭാഗത്തിനും, ഭിന്നശേഷി വിഭാഗത്തിനും, പ്രത്യേകം പുരസ്‌കാരം നൽകും. ഓരോ ജില്ലയിൽ നിന്നും മുകളിൽ പറഞ്ഞ വിഭാഗത്തിൽപ്പെട്ട നാല് കുട്ടികളെ വീതമാണ് അവാർഡിന് പരിഗണിക്കുന്നത്.