കോണ്‍ഗ്രസിനും യുഡിഎഫിനും എതിരെ  അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പ്രതിസന്ധിയില്‍പ്പെട്ട സര്‍ക്കാരിനെ,സംഘര്‍ഷം സൃഷ്ടിച്ച്  സംരക്ഷിക്കാനാണ് സിപിഎമ്മും പോലീസും ശ്രമിക്കുന്നത്

തിരുവനന്തപുരം: എകെജി സെന്‍ററിനും കോട്ടയം ഡിസിസി ഓഫീസിനും നേരെ ആക്രമണം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പോലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം മാത്രം പോലീസ് പ്രവര്‍ത്തിക്കുന്നതിനാലാണിത്..ഡിസിസി ഓഫീസിനു പോലീസ് സംരക്ഷണം ഉണ്ടായിരുന്ന അവസരത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന്റെ കൈവശമുണ്ട്. അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് സംഘമാണ് പ്രതികളെന്നു ബോധ്യമായിട്ടും അവരെ അറസ്റ്റ് ചെയ്യാത്തത് പോലീസിനു തന്നെ അപമാനമാണ്.

തലസ്ഥാനത്ത് അതീവസുരക്ഷാമേഖലയിലുള്ള എകെജി സെന്ററില്‍ ആക്രമണം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. അവിടെയും സംഭവം നടക്കുമ്പോള്‍ പോലീസ് ഉണ്ടായിരുന്നു. ആക്രമണം നടന്ന ഉടനേ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന് ആരോപിച്ച സിപിഎമ്മുകാര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല.കോണ്‍ഗ്രസിനും യുഡിഎഫിനും നേരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സംഘര്‍ഷം സൃഷ്ടിച്ച് അഗാധമായ പ്രതിസന്ധിയില്‍പ്പെട്ട സര്‍ക്കാരിനെ സംരക്ഷിക്കാനാണ് സിപിഎമ്മും പോലീസും ശ്രമിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Read Also: എകെജി സെന്‍റര്‍ ആക്രമണം; ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ലെന്ന് പൊലീസ്

കൃഷ്ണപിള്ള സ്മാരകത്തിന് തീവെച്ചത് ആര്? വര്‍ഷങ്ങള്‍ക്കിപ്പുറവും ചോദ്യങ്ങള്‍ ബാക്കി, താത്പര്യം കാട്ടാതെ സിപിഎം

എകെജി സെന്‍റര്‍ ആക്രമണം വന്‍ വാർത്തയാകുമ്പോള്‍ സ്ഥാപക നേതാവ് പി കൃഷ്ണപിള്ളയുടെ സ്മാരകത്തിന് നേരെയുണ്ടായ ആക്രമണ കേസ് മറന്ന് സി പി എം. പ്രതികളെ കോടതി വിട്ടയച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇത് വരെ വിധിക്കെതിരെ അപ്പീല്‍ നലൽകാന‍് സിപിഎമ്മോ ഇടതു സർക്കാരോ തയ്യാറായിട്ടില്ല. സ്മാരകത്തിന് തീവെച്ചവർ ആരെന്ന് കണ്ടെത്താന് പാർട്ടിക്ക് താൽപ്പര്യമില്ലാത്തതിലും ഏറെ ദുരൂഹതയുണ്ട്.

2013 ഒക്ടോബര്‍ 31ന് രാത്രിയായിരുന്നു സിപിഎമ്മിനെ നടുക്കിയ ആക്രമണം. പാര്‍ട്ടി സ്ഥാപകനേതാവ് പി കൃഷ്ണപിള്ളയുടെ സ്മാരകത്തിന് തീവെയ്കുന്നു. സമീപത്തുള്ള പ്രതിമക്ക് കേടുവരുത്തുകയും ചെയ്തു. പിണറായി-വിഎസ് വിഭാഗീതയുടെ ബാക്കിപത്രമാണ് ആക്രമണമെന്ന പ്രചാരണത്തിന് ശക്തി പകരുന്നതായിരുന്നു പൊലീസ് നടപടിയും. വിഎസിന്‍റെ പഴ്സനല്‍ സ്റ്റാഫ് അംഗം ലതീഷ് ചന്ദ്രനും കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി മുന്‍‍ സെക്രട്ടറി പി സാബുവും അടക്കും 5 പേരെ പ്രതിയാക്കി. പക്ഷേ രണ്ട് കൊല്ലം മുമ്പ്, തെളിവില്ലെന്ന് കണ്ട് കോടതി എല്ലാവരേയും വിട്ടയച്ചു. എന്നാല്‍ കോടതി വിധിക്കെതിരെ സിപിഎമ്മോ ഇടത് സര്‍ക്കാരോ അപ്പീല്‍ പോയില്ല. കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ച വീടിന് തീവെച്ചവരെ കണ്ടെത്താന്‍ സിപിഎമ്മിന് എന്ത് കൊണ്ട് താല്പര്യമില്ല എന്ന ചോദ്യം അന്ന് തന്നെ ഉയര്‍ന്നിരുന്നു.യഥാര്‍ഥ പ്രതികളിലേക്ക് എത്താന്‍ കഴിയുമായിരുന്ന പല തെളിവുകളും അന്ന് മൂടിവെച്ചുവെന്ന് പ്രതികളിലൊരാളായ ലതീഷ് ചന്ദ്രന്‍ പറയുന്നു

കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ അന്നു പ്രദേശത്തെ ചില പാര്‍ട്ടി പ്രവര്ത്തകര്‍ തീരുമാനിച്ചിരുന്നു.അങ്ങനെ വന്നാല്‍ ഇവരെ പിന്തുണയ്ക്കാമെന്ന ആലോചനയും പാര്‍ട്ടിയിലുണ്ടായി. പക്ഷേ, പിന്നെ ഒന്നും സംഭവിച്ചില്ലെന്ന് മാത്രം.കേസില്‍ പ്രതി ചേര്‍ത്തതോടെ എല്ലാവരെയും പാര്‍ട്ടിയില്‍നിന്ന് സിപിഎം പുറത്താക്കിയിരുന്നു. പക്ഷെ കുറ്റവിമുക്തരാക്കി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇത് വരെ ഇവരെ തിരിച്ചെടുക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടുമില്ല. ഇതും പല സംശയങ്ങള്‍ക്കും ഇടനല്കുന്നു.