ചരക്ക് കപ്പല്‍ തുറമുഖത്ത് നല്‍കിയ കാര്‍ഗോ ലിസ്റ്റിലോ ക്രൂ ലിസ്റ്റിലോ നായ ഉണ്ടായിരുന്നില്ല. ലക്ഷദ്വീപിലെത്തിയ കപ്പലില്‍ നിന്ന് നായ കരയിലേക്ക് ഓടിയെത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

കൊച്ചി: ലക്ഷദ്വീപിനെ വലച്ച് കരയില്‍ നിന്ന് എത്തിയ അപ്രതീക്ഷിത അതിഥി. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ അപ്രതീക്ഷിത അതിഥിയെ കസ്റ്റഡിയിലെടുത്ത് നാട് കടത്തി. ലക്ഷദ്വീപിലേക്ക് നിയമം തെറ്റിച്ചെത്തിയ നായയെയാണ് നാട് കടത്തിയത്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് ലക്ഷദ്വീപിലേക്ക് പോയ ചരക്ക് കപ്പലിലാണ് നായ കയറിക്കൂടിയത്. 

ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്കുള്ളതായിരുന്നു കപ്പല്‍. ചരക്ക് കപ്പല്‍ തുറമുഖത്ത് നല്‍കിയ കാര്‍ഗോ ലിസ്റ്റിലോ ക്രൂ ലിസ്റ്റിലോ നായ ഉണ്ടായിരുന്നില്ല. ലക്ഷദ്വീപിലെത്തിയ കപ്പലില്‍ നിന്ന് നായ കരയിലേക്ക് ഓടിയെത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ലക്ഷദ്വീപിലുള്ള മുസ്ലിം വിഭാഗത്തിന് നായ ഹറാമാണ്. മാത്രമല്ല ലക്ഷദ്വീപിൽ നിലവിൽ നായകള്‍ ഇല്ലാത്ത സ്ഥലം കൂടിയാണ് ലക്ഷദ്വീപ്. 

നായ കരയിലേക്ക് എത്തിയത് ശ്രദ്ധയില്‍പെട്ട തുറമുഖത്തെ ജീവനക്കാര്‍ തിരച്ചില്‍ ആരെഭിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ കേരള ആംഡ് പോലീസ് സഹായത്തോടെ നാട്ടുകാർ ഒരു ദിവസം മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിലാണ് നായയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നായയെ വീണ്ടും കപ്പലില്‍ കയറ്റി. ഇതിന് ശേഷം കപ്പലിലെ ചരക്ക് പോലും ഇറക്കാന്‍ സമ്മതിക്കാതെ നായയുമായി തിരിച്ച് പോകാന്‍ തുറമുഖത്തെ ജീവനക്കാര്‍ കപ്പലിലെ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.