ആശങ്ക വേണ്ട, പ്ലസ് വണ്‍ പരീക്ഷയെഴുതാൻ യൂണിഫോം നിര്‍ബന്ധമല്ല, സ്കൂൾ തുറക്കൽ ചർച്ച ചെയ്യാൻ യോഗം വിളിച്ചു
വിദ്യാർത്ഥികൾക്ക് ഒരു കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ
തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയെഴുതാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം ഇല്ലെങ്കിലും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയെഴുതാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗത്തിൽ തീരുമാനമായി. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കിയാകും പരീക്ഷാ നടത്തിപ്പ്.
വിദ്യാർത്ഥികൾക്ക് ഒരു കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാർഥികളും ക്വാറന്റൈനിൽ ഉള്ള വിദ്യാർഥികളും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികളിൽ പരീക്ഷ എഴുതണം. കൊവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥികൾക്കും ബന്ധപ്പെട്ട ഇൻവിജിലേറ്റര്‍മാര്‍ക്കും പി പി ഇ കിറ്റ് ലഭ്യമാക്കും. ഇവര്‍ക്ക് പ്രത്യേക ക്ലാസ് മുറി ഒരുക്കും. ക്ലാസ്മുറികളിൽ പേന, കാൽക്കുലേറ്റർ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗത്തിലാണ് പരീക്ഷയുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയതും തീരുമാനിച്ചതും.
അതേസമയം സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പിന്റെ സംയുക്ത യോഗം വ്യാഴാഴ്ച ചേരാൻ തീരുമാനമായി. രണ്ട് വകുപ്പുകളുടെയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന തലത്തിലെ പൊതു മാനദണ്ഡത്തിനു യോഗം രൂപം നൽകും. കുട്ടികൾക്കുള്ള മാസ്ക് വിതരണം, വാഹന സൗകര്യം, ഷിഫ്റ്റ് എന്നിവയിലെല്ലാം അന്തിമ തീരുമാനം യോഗത്തിൽ ഉണ്ടായേക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.