കണക്കുകൾ ഹാജരാക്കിയാൽ നഷ്ടപരിഹാര കുടിശ്ശിക ഉടൻ നൽകും. കേന്ദ്രത്തെ കുറ്റപ്പെടുത്തരുതെന്ന് ധനമന്ത്രി
ദില്ലി : ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ കേരളത്തെ വിമർശിച്ച് കേന്ദ്രധനമന്ത്രി നിർമ്മലാ സിതാരാമൻ. 2017 മുതൽ എ ജിയുടെ സർട്ടിഫിക്കേറ്റ് കേരളം ഹാജരാക്കിയിട്ടില്ലെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കണക്കുകൾ ഹാജരാക്കിയാൽ നഷ്ടപരിഹാര കുടിശ്ശിക ഉടൻ നൽകും. കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്. അടുത്ത മാസത്തെ നികുതി വിഹിതം കൂടി സംസ്ഥാനങ്ങൾക്ക് മുൻകൂറായി നൽകിയിട്ടുണ്ടെന്നും അതിൻ്റെ വിഹിതം കേരളത്തിനും കിട്ടുമെന്നും ധനമന്ത്രി പറഞ്ഞു. കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിൽ ഇത് സംബന്ധിച്ച വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇത് സംബന്ധിച്ച് ആദ്യം കേരള സർക്കാരിനോട് ചോദിക്കണമെന്നും മന്ത്രി എൻ കെ പ്രോമചന്ദ്രനോട് പറഞ്ഞു.
Read More : സംസ്ഥാനത്ത് ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരം, പ്രക്ഷോഭങ്ങൾ പരസ്പരം ആലോചിച്ച് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി
അതേസമയം കോൺഗ്രസിനെയും ബിജെപിയെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. രാജ്യത്ത് ഇടതുപക്ഷം മാത്രമാണ് ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം ഭരിക്കുന്നവർ സാധാരണക്കാരന്റെ നോവ് അറിയുന്നില്ല. അതുകൊണ്ടാണ് പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിൽ നിൽക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. സിപിഎം പാലക്കാട് ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് തുടങ്ങിവച്ച ജനദ്രോഹ നയങ്ങളുടെ തുടർച്ച, ബിജെപി സർക്കാരും കേന്ദ്രത്തിൽ തുടരുന്നു. കേന്ദ്രസർക്കാർ നയങ്ങൾ ജീവിതം ദുസ്സഹമാക്കുന്നു. ജീവൽ പ്രശ്നങ്ങൾ കേന്ദ്രം കാണുന്നില്ല. ഇവിടെ അതിസമ്പന്നർക്ക് മാത്രമാണ് ജീവിക്കാൻ എളുപ്പം. ജനത്തെ വർഗീയ വിദ്വേഷ വലയത്തിൽ ആക്കുന്നു. അടിസ്ഥാന പ്രശ്നങ്ങളെ മറയ്ക്കാനുള്ള സംഘപരിവാർ സൂത്രമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.
