കഴിഞ്ഞ രണ്ടാം തിയതിയായിരുന്നു ശ്രീറാമും അമ്മയും സഞ്ചരിച്ച വന്ദേഭാരതില്‍ മന്ത്രിയും യാത്ര ചെയ്തത്. 

തിരുവനന്തപുരം: വന്ദേഭാരത് യാത്രയ്ക്കിടെ പരിചയപ്പെട്ട നാലാം ക്ലാസുകാരന് ലാപ് ടോപ്പ് സമ്മാനിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. മൂവാറ്റുപുഴ വരമ്പൂര്‍ സ്വദേശി ഇ.എസ് ശ്രീറാമിനാണ് വാക്ക് കൊടുത്തതനുസരിച്ച് ലാപ്ടോപ്പ് നല്‍കിയത്. കഴിഞ്ഞ രണ്ടാം തിയതിയായിരുന്നു ശ്രീറാമും അമ്മയും സഞ്ചരിച്ച വന്ദേഭാരതില്‍ മന്ത്രിയും യാത്ര ചെയ്തത്. 

തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വന്ദേഭാരത് യാത്രയ്ക്കിടെയാണ് കംപ്യൂട്ടര്‍ ജീനിയസായ നാലാം ക്ലാസുകാരന്‍ ശ്രീറാമിനെയും ഫിസിക്സ് അധ്യാപികയായ അമ്മയേയും പരിചയപ്പെട്ടത്. ശ്രീറാമിന് ലാപ് ടോപ്പുണ്ട് അവന്‍ എഡിറ്റ് ചെയ്ത വീഡിയോസൊക്കെ എന്നെ കാണിച്ചു. ഗുര്‍ഗാവണിലെ കമ്പ്യൂട്ടര്‍ കമ്പനികള്‍ കാണണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു. പുതിയൊരു ലാപ് ടോപ് നല്‍കാമെന്ന് ഞാന്‍ അവന് ഉറപ്പുകൊടുത്തു. ശ്രീറാമിനും സഹപാഠികള്‍ക്കും ഐടി കമ്പനികള്‍ സന്ദര്‍ശിക്കാന്‍ അവസരവും നല്‍കാമെന്ന് പറഞ്ഞു. എക്സില്‍ കഴിഞ്ഞ രണ്ടാം തിയതി കേന്ദ്രമന്ത്രി കുറിച്ച വാക്കുകളാണ്. 

വാക്ക് തെറ്റിച്ചില്ല രാജീവ് ചന്ദ്രശേഖര്‍. ശ്രീറാമിനെ തേടി ലാപ് ടോപ്പ് എത്തി. അച്ഛനും അമ്മയ്ക്കുമൊപ്പം കൊച്ചിയിലെ സിഡാക്കിലെത്തിയാണ് ലാപ്ടോപ്പ് സ്വീകരിച്ചത്. ട്രെയിനില്‍ മന്ത്രിയെ കണ്ടതിന്‍റ ആശ്ചര്യം അമ്മ പങ്കുവച്ചു. മൂവാറ്റുപുഴയില്‍ ഫാബ്രിക് ജോലികള്‍ ചെയ്യുന്നയാളാണ് ശ്രീറാമിന്‍റെ അച്ഛന്‍ ഇഎസ് സാജു. ഐടി കമ്പനികളിലേക്കുള്ള യാത്രയാണ് ശ്രീറാമിന്‍റെ അടുത്ത ലക്ഷ്യം.