Asianet News MalayalamAsianet News Malayalam

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ശബരിമല ദര്‍ശനം നടത്തി

ഇരുപത്തിയാറാം തവണയാണ് താന്‍ ശബരിമലയിലെത്തുന്നതെന്നും, മന്ത്രി ആയതിനു ശേഷം ആദ്യത്തെ ശബരിമല ദർശനമാണിതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Union minister Rajeev Chandrasekhar offered prayers at the Lord Ayyappa temple in Sabarimala
Author
Pathanamthitta, First Published Aug 18, 2022, 7:48 PM IST

ശബരിമല: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ശബരിമല ക്ഷേത്ര ദർശനം നടത്തി. ഇന്നലെ ബംഗളൂരു അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് ഇരുമുടിക്കെട്ട് നിറച്ച് സന്ധ്യയോടെ പത്തനംതിട്ടയിലെത്തിയ അദ്ദേഹം ഇന്നു രാവിലെ പമ്പയിൽ നിന്ന് കാൽനടയായാണ് സന്നിധാനത്തേക്ക്‌ മല കയറിയത്. ആയിരക്കണക്കിന് ഭക്തജനങ്ങൾക്കൊപ്പമാണ്  കേന്ദ്രമന്ത്രി  മല കയറി പതിനെട്ടാം പടി ചവിട്ടി സന്നിധാനത്ത് എത്തിയത്.

ദർശനം നടത്തി ഉച്ചയോടെ കാൽനടയായിത്തന്നെ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ മലയിറങ്ങി. ഇരുപത്തിയാറാം തവണയാണ് താന്‍ ശബരിമലയിലെത്തുന്നതെന്നും, മന്ത്രി ആയതിനു ശേഷം ആദ്യത്തെ ശബരിമല ദർശനമാണിതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അടുത്തിടെയുണ്ടായ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്കിടയിലും അയ്യപ്പൻ്റെ അനുഗ്രഹത്താൽ  ദർശനം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വൈകുന്നേരത്തോടെ കൊച്ചിയിലെത്തിയ  രാജീവ് ചന്ദ്രശേഖർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ദില്ലിയിലേക്ക് മടങ്ങി.  

ചിങ്ങമാസപൂജകള്‍ക്കായി കഴിഞ്ഞ ദിവസം  ശബരിമല ക്ഷേത്രം തുറന്നിരുന്നു. പുലർച്ചെ 5 മണിക്ക് മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടർന്ന് നിർമ്മാല്യ ദർശനവും  അഭിഷേകവും നടന്നു. അഞ്ച് ദിവസത്തേക്കാണ് നട തുറക്കുന്നത്. പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും. ഓണനാളുകളിലെ പൂജകള്‍ക്കായി സെപ്റ്റംബര്‍ 6 ന്  നട തുറക്കും. സെപ്റ്റംബര്‍ 10 ന് തിരുനട അടക്കും.

Follow Us:
Download App:
  • android
  • ios