കേരള സർവ്വകലാശാല മോഡറേഷൻ തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും
വിശദമായ അന്വേഷണം നടത്തേണ്ടതിനാൽ സൈബർ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘത്തിന് കേസ് കൈമാറാനാണ് ആലോചിക്കുന്നത്. ഡിജിപിയുടെ ഉത്തരവ് വൈകാതെ പുറത്തിറങ്ങും.
തിരുവനന്തപുരം: കേരള സർവ്വകലാശാല മോഡറേഷൻ മാർക്ക് ദാനത്തിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. സംഭവത്തിൽ കേസെടുത്ത് അന്വേഷണം വേണമെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിരുന്നു. ശുപാർശ ഡിജിപിയുടെ പരിഗണനയിലാണ്. വിശദമായ അന്വേഷണം നടത്തേണ്ടതിനാൽ സൈബർ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘത്തിന് കേസ് കൈമാറാനാണ് ആലോചിക്കുന്നത്. ഡിജിപിയുടെ ഉത്തരവ് വൈകാതെ പുറത്തിറങ്ങും.
കേരള സർവ്വകലാശാലയില്‍ നടന്ന മോഡറേഷൻ തട്ടിപ്പിന്‍റെ നിര്‍ണായക വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. 2016 ജൂൺ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ 16 ഡിഗ്രി പരീക്ഷകളിലെ മാർക്ക് തിരുത്തിയെന്ന കണ്ടെത്തലിനെക്കുറിച്ചാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. സൈബർ സെല്ലിന്‍റെ സഹകരണത്തോടെയായിരുന്നു അന്വേഷണം.