വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്‍നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വ്യാജ പോര്. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വി ഡി സതീശന്‍.
കൊച്ചി: ഗവർണറും സർക്കാരും തമ്മിലുളളത് വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്‍നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വ്യാജ പോര്. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ ഒന്‍പത് സർവകലാശാലകൾ ഭരണപ്രതിസന്ധിയിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഗവർണറും സര്‍ക്കാരും തമ്മിലുള്ളത് വ്യാജ ഏറ്റുമുട്ടലാണെന്ന് ഇന്നലെയും സതീശന്‍ ആരോപിച്ചിരുന്നു.
ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല. സർക്കാരും ഗവർണറും സർവകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ നിലവിലെ ഈ നീക്കം പല വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ്. ലൈംഗീക ആരോപണം, പൊലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഉണ്ട്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ളത് ഏറ്റുമുട്ടൽ ആണെന്ന് വരുത്തി തീർക്കുന്നു. ലോകത്തിൽ എവിടെയാണ് ഇത്തരത്തിൽ ഗവർണർ മുൻപ് കത്ത് നൽകിയത്? ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമമെന്നും സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു.
കാർഷിക മേഖല വൻ തകർച്ചയിലാണ്. നെല്ലും തേങ്ങയും സംഭരിക്കുന്നില്ല. കർഷകർ കണ്ണുനീരിലാണ്. വലിയ പ്രതിസന്ധിയാണ്. ഉന്നത വിദ്യാഭ്യാസ രംഗം തകർന്ന് തരിപ്പണമായി. ഇതെല്ലാം മറച്ചുവെക്കാനാണ് നീക്കമെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്.
