വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് പരാതി. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമർശനമുണ്ട്.

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു. കെപിസിസി (kpcc) മുൻ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരൻ (v m sudheeran) കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് രാജിവച്ചു. ഇന്നലെ രാത്രിയാണ് രാജിക്കാര്യം അറിയിച്ചുള്ള കത്ത് വി എം സുധീരൻ കെപിസിസി പ്രസി‍ഡന്റ് കെ സുധാകരന് കൈമാറിയത്. കടുത്ത അതൃപ്തിയെ തുടർന്നാണ് സുധീരന്‍റെ രാജി.

വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരന്‍റെ പ്രധാന പരാതി. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. പാർട്ടിയിലെ മാറ്റങ്ങളിൽ ചർച്ച ഉണ്ടായില്ലെന്നും കെപിസിസി പുനഃ സംഘടനാ ചർച്ചകളിലും ഒഴിവാക്കിയെന്നും വി എം സുധീരൻ പരാതി ഉയർത്തുന്നു.

അതേസമയം, പ്രശ്നങ്ങള്‍ കെപിസിസി പ്രസിഡന്‍റ് പരിഹരിക്കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റെ പി ടി തോമസ് പറഞ്ഞു. സുധീരന്‍റെ വീട്ടില്‍ പോയി കെ സുധാകരന്‍ കണ്ടിരുന്നുവെന്നും പി ടി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സുധീരന്‍റെ രാജിയെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

YouTube video player