ഇലക്ടറൽ ബോണ്ടിനെതിരെ ശബ്ദമുയർത്തുന്ന സിപിഎം ,രഹസ്യ അക്കൗണ്ടുകൾ എന്തിന് സൂക്ഷിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.
തിരുവനന്തപുരം: ഇലക്ടറൽ ബോണ്ടിനെതിരെ ശബ്ദമുയർത്തുന്ന സിപിഎം ,രഹസ്യ അക്കൗണ്ടുകൾ എന്തിന് സൂക്ഷിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സുതാര്യത ഇലക്ടറല്‍ ബോണ്ടില്‍ മാത്രം മതിയോയെന്ന് അദ്ദേഹം ചോദിച്ചു. തൃശൂർ ജില്ലയിൽ മാത്രം 25 അക്കൗണ്ടുകൾ മാർക്സിസ്റ്റ് പാർട്ടിക്ക് ഉണ്ടെന്ന് ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളില്‍ കള്ളപ്പണമാണന്ന് വ്യക്തം . തൃശൂരിലെ മാത്രം കണക്കാണ് പുറത്തുവന്നതെന്നും സംസ്ഥാനമാകെ പരിശോധിച്ചാൽ ഇതിലും കൂടുതൽ കാണുമെന്നും വി.മുരളീധരൻ പറഞ്ഞു.കരുവന്നൂർ എന്ന് കേട്ടാൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി ഓടിരക്ഷപ്പെടും. മാസപ്പടിയിൽ എന്ത് സേവനം നൽകി എന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല. കരവുന്നൂരിലും മാസപ്പടിയിലും ഉത്തരമില്ലാത്തവരാണ് ഇലക്ടറല്‍ ബോണ്ടിനെതിരെ പ്രചാരണം നടത്തുന്നത്. ഇഡി, ബിജെപിയുടെ ഏജൻസി അല്ല. കരുവന്നൂര്‍ സംബന്ധിച്ച വാര്‍ത്ത തെറ്റെങ്കില്‍ സിപിഎം, ഇഡിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ, കേന്ദ്രസർക്കാർ രാഷ്ട്രീയലക്ഷ്യത്തോടെ സാമ്പത്തികമായി ഞെരുക്കുന്നു എന്ന പിണറായി വിജയന്‍റെയും കൂട്ടരുടേയും കള്ള പ്രചാരണം പൊളിക്കുന്ന വിധിയാണ് സുപ്രിംകോടതിയുടേതെന്നും വി.മുരളീധരൻ പറഞ്ഞു. പ്രഥമദൃഷ്ടിയാൽ കേന്ദ്രവാദങ്ങൾക്കാണ് ബലം എന്ന് കോടതി പറയുമ്പോൾ നരേന്ദ്രമോദി സർക്കാരിനെതിര നടത്തുന്ന കുപ്രചാരണം അവസാനിപ്പിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനാവിരുദ്ധമായി കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടു.കോടതി ഇടക്കാല ഉത്തരവ് നല്‍കാത്ത സ്ഥിതിക്ക് ബാലഗോപാലിന്‍റെ ''പ്ലാന്‍ ബി'' എന്താണെന്ന് അറിയണമെന്നുണ്ടെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു.
