'ഏതോ സംസ്ഥാനത്തിന് വേണ്ടി ഇവിടെ സഭ ചേരുന്നത് എന്തിന്'? പ്രത്യേക സഭാ സമ്മേളനത്തിന് എതിരെ വി മുരളീധരൻ
വേറെ ഏതോ സംസ്ഥാനത്തെ കാര്യത്തിന് വേണ്ടി ഇവിടെ സഭ ചേരുന്നത് എന്തിനാണ് ? കർഷകന് ഹാനികരമായ ഒന്നും ബില്ലിൽ ഇല്ലെന്നും മുരളീധരൻ
തിരുവനന്തപുരം: കാർഷിക നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കാൻ പ്രത്യക സഭാ സമ്മേളനമെന്ന നീക്കവുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാരിനെതിരെ ബിജെപി. ഗവർണർക്ക് നൽകാൻ സർക്കാരിന് മറുപടി ഇല്ലെന്നും ഗവർണരോട് ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തുകയാണ് സർക്കാരെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ പരിഹസിച്ചു.
വേറെ ഏതോ സംസ്ഥാനത്തെ കാര്യത്തിന് വേണ്ടി ഇവിടെ സഭ ചേരുന്നത് എന്തിനാണ് ?. കർഷകന് ഹാനികരമായ ഒന്നും ബില്ലിൽ ഇല്ല. ഹെലിപ്പാഡ് നിർമിക്കാൻ കൃഷിഭൂമി നികത്തിയവരാണ് ഈ സർക്കാർ. സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രത്യേക സഭാ സമ്മേളനം ചേരാൻ പോകുന്നത്. പണം ധൂർത്തടിക്കുകയാണെന്നും ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും മുരളീധരൻ പ്രതികരിച്ചു.
കർഷകരുടെ പേരിൽ ആശങ്ക സൃഷ്ടിക്കാൻ ശ്രമം കർഷക പ്രക്ഷോഭ വാർത്തകൾ കേരളത്തിലെ മാധ്യമ അജണ്ടയുടെ ഭാഗമാണെന്നും മുരളീധരൻ ആരോപിച്ചു. കർഷകനെ വിപണി ശക്തി ആക്കാൻ ആണ് മോഡി സർക്കാരിന്റെ ശ്രമം. പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കാനും ചർച്ച ചെയ്യാനും പ്രതിപക്ഷം തയാറായില്ല. പകരം തെരുവിൽ കലാപം ഉണ്ടാക്കുകയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.