കരുവന്നൂർ :'തെറ്റ് ഏറ്റുപറഞ്ഞ് ഇഡിയുമായി സഹകരിക്കണം,കേന്ദ്രം വേട്ടയാടുന്നു എന്ന സിപിഎം കാപ്സൂള്‍ ഇനി വേണ്ട'
ചോദ്യം ചെയ്യാൻ എസി മൊയ്തീനെ വിളിച്ചപ്പോൾ സിപിഎം പറഞ്ഞത് കേന്ദ്രം വേട്ടയാടുന്നു എന്നാണ്.ബാങ്കുമായി ബന്ധമുള്ളവർ പറയുന്നത് പാർട്ടി ബലിയാടാക്കി എന്നാണ്

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തെറ്റ് ഏറ്റുപറഞ്ഞ് ഇഡി അന്വേഷണവുമായി സിപിഎം സഹകരിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടു.ചോദ്യം ചെയ്യാൻ എസി മൊയ്തീനെ വിളിച്ചപ്പോൾ സിപിഎം പറഞ്ഞത് കേന്ദ്രം വേട്ടയാടുന്നു എന്നാണ്.ബാങ്കുമായി ബന്ധമുള്ളവർ പറയുന്നത് പാർട്ടി ബലിയാടാക്കി എന്നാണ്.പാർട്ടി നേതൃത്വം തീരുമാനിച്ച് നടപ്പാക്കുന്ന രീതിയാണ് സിപിഎമ്മിലുള്ളത്..തട്ടിപ്പിൽ സിപിഎം നേതൃത്വത്തിന്‍റെ പങ്കാളിത്തം വ്യക്തമാണ്.കേന്ദ്രം വേട്ടയാടുന്നു എന്ന പതിവ് ക്യാപ്സ്യൂളുമായി എം.വി ഗോവിന്ദൻ വരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കരുവന്നൂര്‍ സഹകരണ വായ്പാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍ നിലച്ചു. രണ്ടുകൊല്ലമായിട്ടും കുറ്റപത്രമായില്ല. തട്ടിപ്പിലെ സിപിഎം ഇടപെടലിലും അന്വേഷണമുണ്ടായില്ല.വ്യാജരേഖ ചമച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസിലാണ് ക്രൈംബ്രാഞ്ച് 2021 ജൂലൈയില്‍ അന്വേഷണം തുടങ്ങുന്നത്. തൊട്ടുപിന്നാലെ കരുവന്നൂരിലെ കള്ളപ്പണ ഇടപാടില്‍ ഇഡിയും അന്വേഷണം ആരംഭിച്ചു. വെളപ്പായ സതീശന്‍, കിരണ്‍, എ.സി. മൊയ്തീന്, സിപിഎം കൗണ്‍സിലര്‍മാരായ അനൂപ് കാട, അരവിന്ദാക്ഷന്‍ എന്നിവരിലേക്ക് ഇഡി അന്വേഷണമെത്തിയപ്പോള്‍ ക്രൈംബ്രാഞ്ച് ഇവരെ വിട്ടുകളഞ്ഞു. പ്രതികളുടെ മൊഴികളില്‍ നിന്ന്, ബാങ്കില്‍ നിന്ന് കണ്ടെത്തിയ രേഖകളില്‍ നിന്ന് സതീശന്‍റെ പങ്കിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരമുണ്ടായിരുന്നു. മൊഴിയെടുക്കാന്‍ വിളിപ്പിച്ചതല്ലാതെ കൂടുതല്‍ അന്വേഷണത്തിലേക്ക് പോയില്ല. സതീശന്‍റെ സിപിഎം ബന്ധം ക്രൈംബ്രാഞ്ചിനെ പിന്നോട്ടടിച്ചെന്നാണ് ഉയരുന്ന ആക്ഷേപം.
ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ഉള്‍പ്പടെ 23 പേരെയാണ് ക്രൈംബ്രാഞ്ച് പ്രതികളാക്കി അറസ്റ്റ് ചെയ്തത്. ഏറെക്കാലം ഇവര്‍ റിമാന്‍റില്‍ കഴിയുകയും ചെയ്തു. വ്യാജ രേഖ ചമച്ചതിന്‍റെ വിശദാംശങ്ങള്‍ ശേഖരിച്ച് അന്വേഷണം മുന്നോട്ട് പോകുന്നതിനിടെയാണ് ബാങ്കിലും പ്രതികളുടെ വീടുകളിലും ഇഡി പരിശോധന നടത്തുന്നതും രേഖകള്‍ പിടിച്ചെടുക്കുന്നതും. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടി. ഇഡിയുടെ കൈയ്യിലുള്ള രേഖകള്‍ കൂടി കിട്ടിയാലേ വായ്പാ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് കുറ്റപത്രം സമര്‍പ്പിക്കാനാവൂ. ഇഡി അന്വേഷണം പൂര്‍ത്തിയായ ശേഷമേ ഇപ്പോഴത്തെ നിലയ്ക്ക് രേഖകള്‍ ലഭിക്കാനിടയുള്ളൂ. അല്ലെങ്കില്‍ കോടതിയെ സമീപിച്ച് രേഖകളാവശ്യപ്പെടാം. അക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുമില്ല. പ്രതിപ്പട്ടികയിലുള്ളവരുടെ അന്പതിലേറെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ക്രൈംബ്രാഞ്ചിനായെന്നതാണ് ആകെ ആശ്വാസം