സിൽവർ ലൈൻ പദ്ധതിയോട് ജനങ്ങൾക്ക് എതിർപ്പുണ്ടെന്ന് മനസ്സിലാക്കിയാണ് തെരഞ്ഞെടുപ്പ് സമയത്ത് കല്ലിടൽ നിർത്തിയത്

മലപ്പുറം: തൃക്കാക്കരയിൽ യുഡിഎഫും (UDF) എല്‍ഡിഎഫും (LDF) തമ്മിൽ സൗഹൃദ മത്സരമാണ് നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. സിൽവർ ലൈൻ പദ്ധതിയോട് ജനങ്ങൾക്ക് എതിർപ്പുണ്ടെന്ന് മനസ്സിലാക്കിയാണ് തെരഞ്ഞെടുപ്പ് സമയത്ത് കല്ലിടൽ നിർത്തിയത്. അനുമതി നൽകില്ലെന്ന് വ്യക്തമാക്കിയിട്ടും സംസ്ഥാന സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണെന്ന് സംശയിക്കുന്നതായും പൊന്നാനിയിൽ ഇ ശ്രീധരനുമായുള്ള കൂടികാഴ്ച്ചക്ക് ശേഷം വി മുരളീധരൻ ആരോപിച്ചു.

അതേസമയം, കോൺഗ്രസിന്റെ ചിന്തൻ ശിബിരം കേരളത്തിലെ കോൺഗ്രസുകാർക്ക് പാരയായി മാറിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. നേതാക്കളുടെ അനുഭവസമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാർത്ഥിയാക്കാൻ പാടില്ലെന്ന നിർദ്ദേശം ചിന്തൻ ശിബിരത്തിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിലെ കോൺഗ്രസുകാർക്ക് എതിർക്കുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല.

യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാത്തയാളെയാണ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കിയത്. പി ടി തോമസ് ജീവിച്ചിരുന്ന കാലത്ത് കുടുംബവാഴ്ചയെയും ഇതുപോലെയുള്ള ബന്ധുത്വ സ്ഥാനാർത്ഥി നിർണയത്തെയും എതിർത്തതാണ്. കെ വി തോമസ് ഉയർത്തിവിട്ട ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കെ പി സി സി ക്ക് ആവുന്നില്ലെന്നും എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ തോമസിനോടൊപ്പം കോൺഗ്രസ് വിട്ടു, ഇടതുപക്ഷവുമായി സഹകരിക്കുകയും ചെയ്യുന്നു.

ഇപ്പോൾ നിർത്തിയിരിക്കുന്ന സ്ഥാനാർത്ഥിക്ക് എന്ത് യോഗ്യതയാണ് എന്ന ചോദ്യമാണ് ഇവരെല്ലാം ഉയർത്തുന്നത്. ആ ചോദ്യം തന്നെയല്ലെ ചിന്തൻ ശിബിരത്തിലെ ബന്ധുക്കൾക്ക് സ്ഥാനാർത്ഥിത്വം നൽകരുതെന്ന നിർദ്ദേശത്തിലും അടങ്ങിയിരിക്കുന്നത്. കെപിസിസി നേതൃത്വം കരുതിയിരുന്നത് സഹതാപതരംഗം ഉണ്ടാകുമെന്നാണ്. തൃക്കാക്കരയിലെ ജനങ്ങൾ അത് തള്ളിക്കളഞ്ഞു. അവർ വികസനത്തോടൊപ്പമാണെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തെളിഞ്ഞു കൊണ്ടിരിക്കയാണ്.

തൃക്കാക്കരയിലെ വോട്ടർമാർ തള്ളിക്കളഞ്ഞ കാര്യം, ഇപ്പോൾ എഐസിസിയും അതേ നിലപാട് സ്വീകരിക്കുക വഴി കെപിസിസി നേതൃത്വത്തെയാണ് വെട്ടിലാക്കിയത്. ചിന്തന്‍ ശിബിരത്തിലെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്‍വലിക്കുമോയെന്നും ജയരാജന്‍ ചോദിച്ചു.