സഹകരണമേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയിലുള്ള വിഷയമാണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. 

തിരുവനന്തപുരം: എആർ നഗർ ബാങ്ക് വിവാദത്തിൽ മുഖ്യമന്ത്രിക്ക് പിന്നാലെ കെ ടി ജലീലിനെ തള്ളി സഹകരണമന്ത്രി വി എന്‍ വാസവനും. സഹകരണം സംസ്ഥാന വിഷയമാണ്. സഹകരണ ബാങ്ക് തിരിമറി അന്വേഷിക്കാന്‍ ഇഡി പരിശോധന ആവശ്യമില്ല. അതിന് കേരളത്തില്‍ സംവിധാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. എആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട പരാതികള്‍ വന്നത് ഇപ്പോളാണ്. വിഷയം ജലീല്‍ തന്നെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി വിഷയത്തില്‍ നന്നായി കമന്‍റ് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ലെന്നും വാസവന്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

സഹകരണമേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയിലുള്ള വിഷയം ആണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ജലീലിനെ ഇഡി കുറേ ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഇഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ട്. ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചതും നടപടിയെടുത്തതുമാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് കൂടുതല്‍ നടപടിയില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

പിന്നാലെ മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാമെന്നും ഉപദേശിക്കാമെന്നും അതിനുള്ള എല്ലാ അധികാരവും ഉണ്ടെന്നും ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തിറങ്ങി. ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിച്ച കുഞ്ഞാലിക്കുട്ടിക്ക് എതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്ക് എതിരെയും അനധികൃത സ്വത്തു സമ്പാദനത്തിന് എതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും ജലീല്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.