സമരത്തിന്‍റെ പേരിൽ അക്രമ സംഭവങ്ങൾ നടന്നിട്ടില്ല. അക്രമം ഉണ്ടായതായി മാധ്യമങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ശിവന്‍കുട്ടി
തിരുവനന്തപുരം: ഡയസ്നോൺ പ്രഖ്യാപിച്ചത് കോടതി (High Court) ഉത്തരവ് മാനിക്കാൻ സർക്കാര്‍ ബാധ്യസ്ഥരായതിനാലെന്ന് തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി (V Sivankutty). സമരം നിയമ വിരുദ്ധമെന്ന് കോടതി പറഞ്ഞിട്ടില്ല. നിലവിലെ ഉത്തരവിനെതിരെ അപ്പീൽ നൽകുമോയെന്ന കാര്യത്തിൽ ഇപ്പോൾ പറയാനാകില്ല. ഡയസ്നോണുമായി ബന്ധപ്പെട്ട സർക്കാർ നൽകിയ ഒരു ഹർജി ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
സമരത്തിന്‍റെ പേരിൽ അക്രമ സംഭവങ്ങൾ നടന്നിട്ടില്ല. അക്രമം ഉണ്ടായതായി മാധ്യമങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഓരോന്നിലും തരം തിരിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഹൈക്കോടതി അന്ത്യശാസനത്തിന് പിന്നാലെയാണ് ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജീവനക്കാർ ജോലിക്കെത്തണമെന്നും സമരം ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്നുമാണ് മുന്നറിയിപ്പ്.
- രണ്ടാം ദിവസവും സ്തംഭനം തന്നെ; സർക്കാർ ഓഫീസുകളിൽ ആളില്ല, വ്യവസായ മേഖലയിലും പണിമുടക്ക് പൂർണം
ദേശീയ പണിമുടക്ക് കേരളത്തിൽ രണ്ടാം ദിവസവും ശക്തമായി തുടരുന്നു. പൊതുഗതാഗതം സ്തംഭനാവസ്ഥയിലാണ്. തിരുവനന്തപുരത്ത് കടകൾ തുറന്നില്ല. എറണാകുളത്തും കോഴിക്കോടും തുറന്ന കടകൾ അടപ്പിച്ചു. മലപ്പുറം എടവണ്ണപ്പാറയിലും തുറന്ന കടകൾ അടപ്പിച്ചു. ഇന്നലത്തെ അപേക്ഷിച്ച് കൂടുതൽ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും പലയിടത്തും തടഞ്ഞു. വ്യവസായ മേഖലയിൽ പണിമുടക്ക് പൂർണമാണ്. കഞ്ചിക്കോട് വ്യവസായ മേഖലയിൽ തൊഴിലാളികളെ തടഞ്ഞു. ഡയസ്നോൺ പ്രഖ്യാപനം സർവ്വീസ് സംഘടനകൾ നേരത്തേ തള്ളിയിരുന്നു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ അവധിയില്ലെന്നാണ് സർക്കാർ പ്രഖ്യാപനം. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡയസ് നോണ്‍ പ്രഖ്യാപനം തള്ളി സമരം തുടരുമെന്നാണ് എൻജിഒ യൂണിയനും അസോസിയേഷനും പ്രഖ്യാപിച്ചത്.
കെഎസ്ആടിസി ഇന്നും സർവ്വീസ് നടത്തുന്നില്ല. തിരുവനന്തപുരം ഉള്ളൂരിൽ പൊലീസ് സംരക്ഷണത്തിൽ തുറന്ന പെട്രോൾ പമ്പ് സിഐടിയു അടപ്പിച്ചു. തിരുവനന്തപുരം ലുലുമാളിൽ ജീവനക്കാരെ തടഞ്ഞു. എന്നാൽ കോഴിക്കോട് മിഠായിത്തെരുവിൽ കടകൾ തുറന്നു. കൊച്ചി ലുലുമാളും രാവിലെ തുറന്നില്ല. എറണാകുളം കളക്ട്രേറ്റ് വിജനമാണ്. വിരലിൽ എണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. ഓഫീസുകൾ അടഞ്ഞു കിടക്കുന്നു. പത്തനംതിട്ട കളക്ട്രേടിൽ ജീവനക്കാർ ഇല്ല. ഇൻഫർമേഷൻ ഓഫീസും ഡിഎംഒ ഓഫീസും മാത്രമാണ് പ്രവർത്തിക്കുന്നത്. ഇരുചക്ര യാത്രക്കാരനെ സമരാനുകൂലികൾ തടഞ്ഞതിനെ തുടന്ന് തിരുവനന്തപുരം പേട്ടയിൽ സംഘർഷമുണ്ടായി. പൊലീസ് ഇടപെട് സമരക്കാരെ മാറ്റി. കോഴിക്കോട് രാമനാട്ടുകരയിൽ തുറന്ന കട അടപ്പിച്ചതിനെതിരെ വ്യാപാരികൾ പ്രതിഷേധം നടത്തി. കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ സ്വകാര്യ ബസ് സിഐടിയു പ്രവർത്തകർ തടഞ്ഞു. യാത്രക്കാരെ ഇറക്കി വിട്ടു. അതേസമയം കളക്ട്രേറ്റിലേക്ക് പോവുകയായിരുന്ന എൻജിഒ യൂണിയൻ അംഗങ്ങൾ സഞ്ചരിച്ച ഓട്ടോറിക്ഷ സമരക്കാർ കടത്തിവിടുകയും ചെയ്തു.
