കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള ഒരു സഹായവും മുരളീധരനെ കൊണ്ട് കേരളത്തിനില്ല.  പദ്ധതി ഉപേക്ഷിക്കാൻ പ്രധാന കാരണം വി മുരളീധരനാണെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി.

തിരുവനന്തപുരം: നേമം റെയിൽവേ ടെർമിനൽ പദ്ധതി ഉപേക്ഷിക്കാൻ പ്രധാന കാരണം കേന്ദ്രമന്ത്രി വി മുരളീധരനെന്ന് മന്ത്രി വി ശിവൻകുട്ടി. നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർ വിളിച്ച വാർത്താ സമ്മേളനത്തിലാണ് കേന്ദ്രമന്ത്രി വി മുരളീധരനെതിരെ ശിവന്‍കുട്ടി രൂക്ഷ വിമർശനം ഉന്നയിച്ചത്. മലയാളിയായ കേന്ദ്രമന്ത്രിയെന്ന നിലയിൽ മുരളീധരനെ കൊണ്ട് കേരളത്തിന് ഒരു സഹായവും കിട്ടുന്നില്ല. എംപി എന്ന നിലയിൽ ശശി തരൂരും ഒന്നും ചെയ്യുന്നില്ലെന്ന് ശിവന്‍കുട്ടി കുറ്റപ്പെടുത്തി. 

പദ്ധതി ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് ജില്ലയിൽ നിന്നുള്ള മന്ത്രിമാർ കേന്ദ്ര റെയിൽവേ മന്ത്രിയെ കാണും. ആവശ്യം ഉന്നയിച്ച് എൽഡിഎഫ് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രിമാർ അറിയിച്ചു. നേമം ടെർമിനലിലെ നിലവിലെ സമീപനത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കും. ഒപ്പം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുംമെന്നും മന്ത്രിമാർ അറിയിച്ചു. 2011 ലെ ബജറ്റിൽ പ്രഖ്യാപിച്ച് 2019 ൽ തറക്കല്ലിട്ട 117 കോടിയുടെ പദ്ധതിയാണ് കേന്ദ്രം ഉപേക്ഷിച്ചത്. പദ്ധതി വൈകുന്നതിനെ കുറിച്ച് ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന്‍റെ പശ്ചാത്തലത്തിൽ മെയ് 30 ന് ഒരു മെമ്മോറാണ്ടം വഴി പദ്ധതി ഉപേക്ഷിച്ചതായി റെയിൽവേ അറിയിച്ചത്.