ചേവായൂര്‍ സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ സിപിഎമ്മിന് മെഡിക്കല്‍ കോളേജ് പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ എ. ഉമേഷ് ഒത്താശ ചെയ്തെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ജനകീയ കുറ്റവിചാരണ സദസിലായിരുന്നു വി ടി ബൽറാമിന്റെ വിമർശനം

ചേവായൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ എ. ഉമേഷിനെതിരെ വി ടി ബൽറാം. കടുത്ത ഭാഷയിലാണ് ബൽറാമിന്റെ വിമർശനം. ക്രിമിനലുകൾക്ക് ഒത്താശ പാടുന്ന സമീപനം കോഴിക്കോട്ടെ പൊലീസിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുവെന്നും ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും വി ടി ബൽറാം പറഞ്ഞു. ഏതെങ്കിലും ബാങ്ക് കണ്ട് വളർന്നുവന്നതല്ല കോൺഗ്രസ് എന്നും കാക്കി ഉടുപ്പും തോളിലെ നക്ഷത്രവും അധികാലം കാണില്ലെന്നുമാണ് എസിപിക്കെതിരായ ബൽറാമിന്റെ വിമർശനം. 

Add Asianetnews as a Preferred SourcegooglePreferred

കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ സിപിഎമ്മിന് മെഡിക്കല്‍ കോളേജ് പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ എ. ഉമേഷ് ഒത്താശ ചെയ്തെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച ജനകീയ കുറ്റവിചാരണ സദസിലായിരുന്നു വി ടി ബൽറാമിന്റെ രൂക്ഷ വിമർശനം . ചേവായൂര്‍ പൊലീസ് സ്റ്റേഷന് മുന്‍ വശത്തായിരുന്നു ജനകീയ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചത്. പരിപാടി കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി. ബല്‍റാമാണ് ഉദ്ഘാടനം ചെയ്തത്. 

എസിപി ഉമേഷിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു വി ടി ബൽറാമിന്റെ വിമര്‍ശനം. തോളിലെ നക്ഷത്രവും കാക്കി ഉടുപ്പും അധികകാലം കാണില്ലെന്ന് വിടി ബല്‍റാം പരിപാടിയിൽ പറഞ്ഞു. ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് കോഴിക്കോട്ടെ പൊലീസിന്‍റേതെന്ന് ബല്‍റാം ആരോപിച്ചു. പൊലീസ് പരിപാടിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത് വാഗ്വാദത്തിനും ഇടയാക്കി. ചിരിച്ചുകൊണ്ട് വഞ്ചിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എ. ഉമേഷെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വക്ക്റ്റ് കെ. പ്രവീണ്‍ കുമാറും ആക്ഷേപിച്ചു. 

ആലപ്പുഴയിൽ പ്രധാനപ്പെട്ട സിപിഎം നേതാവ് പുറത്തുപോകുന്നു, കാവി ഷോൾ പുതക്കുന്നു. ചോപ്പ് നരച്ചാൽ കാവി എന്നായിരുന്നു പറയാറ് ഇപ്പോൾ നരയ്ക്കണ്ട ചോപ്പിൽ നിന്ന് നേരിട്ട് പരകായ പ്രവേശനമാണ് നടക്കുന്നതെന്നും ബൽറാം പറഞ്ഞു. സിപിഎം എന്ന പാർട്ടി സി ജെ പി യായി മാറിയെന്നും ബൽറാം പരിപാടിയിൽ പരിഹസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം