ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ഇക്കാര്യത്തിലെങ്കിലും വാ തുറന്ന് വിശദീകരിക്കേണ്ടതില്ലേ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ ചില കാര്യങ്ങളിൽ അദ്ദേഹം മൗനം വെടിയണമെന്ന് മുൻ എംഎൽഎ വി ടി ബൽറാം. എന്തിനാണ് സരിത്തിനെ കേരള വിജിലൻസ് വീട് കയറി തട്ടിക്കൊണ്ടു പോയതെന്നും അയാൾക്കെതിരായ പുതിയ കേസ് എന്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ഇക്കാര്യത്തിലെങ്കിലും വാ തുറന്ന് വിശദീകരിക്കേണ്ടതില്ലേ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മറ്റ് കാര്യങ്ങളിലൊക്കെ പിണറായി വിജയൻ അൽപ്പസമയം കൂടി മൗനം തുടർന്നോട്ടെ.
എന്നാൽ എന്തിനാണ് സരിത്തിനെ കേരള വിജിലൻസ് വീട് കയറി തട്ടിക്കൊണ്ടു പോയത്? എന്താണ് അയാൾക്കെതിരായ പുതിയ കേസ്? അയാൾക്കെതിരായ ലൈഫ് മിഷൻ കേസിൽ പുതിയ എന്തെങ്കിലും തെളിവുകൾ പുറത്തുവന്നിട്ടുണ്ടോ? പാലക്കാട് വിജിലൻസ് യൂണിറ്റിന് ഇതിൽ എന്താണ് കാര്യം? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അയാളെ പിടിച്ചു കൊണ്ടുപോയതും ദേഹോപദ്രവമേൽപ്പിച്ചതും ഫോൺ പിടിച്ചുപറിച്ചതും? ലോക്കൽ പോലീസ് പോലുമറിയാത്ത ഈ തട്ടിക്കൊണ്ടു പോകൽ എങ്ങനെ ഷാജി കിരൺ അറിഞ്ഞു?
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കേരളത്തിന്റെ മുഖ്യമന്ത്രി ഇക്കാര്യത്തിലെങ്കിലും വാ തുറന്ന് വിശദീകരിക്കേണ്ടതില്ലേ?
പിണറായി വിജയൻ ഭക്തർ പതിവ് പോലെ സ്തുതിപാടലും ക്യാപ്സ്യൂൾ വിതരണവുമായി നടന്നോട്ടെ, പക്ഷേ കേരളത്തിലെ 'ഇടതുപക്ഷ'മെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാംസ്ക്കാരിക പ്രവർത്തകരോടും മനുഷ്യാവകാശ പ്രവർത്തകരോടുമൊക്കെ ഒരു ചോദ്യം ഉയരുന്നുണ്ട്.
നിങ്ങളീ അമിതാധികാര പ്രമത്തത കാണുന്നില്ലേ?
നാട് ഭരിക്കുന്നവർക്കെതിരെ വാ തുറക്കുന്നവരെ വേട്ടയാടാൻ പോലീസിനെയും മറ്റ് ഭരണകൂട സംവിധാനങ്ങളേയും ദുരുപയോഗിക്കാൻ മടിയില്ലാത്ത ഒരു സ്വേച്ഛാധിപതിയാണോ കേരളത്തിലിന്ന് അധികാരത്തിലിരിക്കുന്നതെന്ന് നിങ്ങൾക്കാർക്കും തോന്നുന്നില്ലേ?
അതോ കണ്ടിട്ടും നിങ്ങൾ മിണ്ടാതിരിക്കുകയാണോ?
'മുഖ്യമന്ത്രിയുടെ വിദേശയാത്രകളും സംശയനിഴലിൽ'; ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് ബ്രോക്കര്‍മാരെന്ന് സുധാകരന്‍
കണ്ണൂർ: മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയെന്ന് പറയപ്പെടുന്ന ഷാജ് കിരണും സ്വര്‍ണ്ണക്കടത്ത് കേസിലെ (Gold Smuggling Case) പ്രതി സ്വപ്‌നയും തമ്മിലുള്ള ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തില്‍ കേരളം ഭരിക്കുന്നത് മാഫിയ സംഘങ്ങളും ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് ബ്രോക്കര്‍മാരുമാണെന്നും വ്യക്തമായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി (K Sudhakaran MP). കേരള സര്‍ക്കാരിന് സമാന്തരമായി മാഫിയ സംഘങ്ങളാണ് ഭരണം നിയന്ത്രിക്കുന്നത്. സിപിഎം നേതാക്കളുടെയും കള്ളപ്പണ ഇടപാടുകാരുടെയും ഭൂമാഫിയയുടെയും രഹസ്യ ഇടപാടുകളുടെ ചുരുളഴിയുന്നതാണ് പുറത്ത് വന്ന ശബ്ദരേഖയിലെ ചില ഭാഗങ്ങള്‍. ശബ്ദസന്ദേശത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലല്ലാതെ മറ്റൊരു ഏജന്‍സിയുടെ അന്വേഷണവും സ്വീകാര്യമല്ല.
അന്വേഷണം അടിയന്തരമായി പ്രഖ്യാപിക്കാന്‍ തയ്യാറുകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം കേരളം കാണും. മുഖ്യമന്ത്രിയും എഡിജിപിമാരും ആരോപണവിധേയരായ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ പ്രഹസന അന്വേഷണത്തില്‍ ഒരിക്കലും സത്യം പുറത്തവരില്ലെന്നും സുധാകരന്‍ പറഞ്ഞു. ശബ്ദസന്ദേശത്തില്‍ മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണുമായി നല്ലബന്ധമാണെന്നും ഇവരുടെ ഫണ്ട് വിദേശത്ത് അയക്കുന്നതിന്റെ വഴി അറിയാമെന്നും അതുമായി ബന്ധപ്പെട്ട് ഒരു സ്ഥാപനത്തിന്റെ പേര് ഇടനിലക്കാരന്‍ വെളിപ്പെടുത്തകയും ചെയ്യുന്നുണ്ട്.
ഈ വെളിപ്പെടുത്തല്‍ അതീവഗൗരവതരമാണ്. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും വിദേശയാത്രകള്‍ പോലും സംശയത്തിന്റെ നിഴലിലാണ്. ഈ വെളിപ്പെടുത്തലിനെ ലഘൂകരിച്ച് കാണാന്‍ സാധിക്കില്ല. സ്വര്‍ണ്ണക്കടത്ത് പോലെ തന്നെ രാജ്യദ്രോഹ പ്രവര്‍ത്തനമാണ് കള്ളപ്പണ ഇടപാടും. അത് സംബന്ധമായ കാര്യങ്ങളും ശബ്ദരേഖയിലൂടെ പുറത്ത് വന്നു. സാധാരണ ബ്രോക്കര്‍ മാത്രമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഷാജ് കിരണിന് എങ്ങനെയാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുമായും എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം ഉണ്ടായത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഷാജ് കിരണിനെ നിരന്തരമായി ബന്ധപ്പെട്ടിട്ടുണ്ടോ, അങ്ങനെയെങ്കില്‍ അത് എന്തിന് വേണ്ടി തുടങ്ങി കാര്യങ്ങളും പരിശോധിക്കേണ്ടതാണ്. സരിത്തിനെ കസ്റ്റഡിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട ആഭ്യന്തര വകുപ്പിന്റെ രഹസ്യ നീക്കം പോലും മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നതിന് മുന്‍പ് ബ്രോക്കറായ ഷാജ് കിരണിന് ലഭിക്കാനിടയുണ്ടായ സാഹചര്യം അന്വേഷിക്കണം. ഷാജ് കിരണിനെതിരെ ഇതുവരെ എന്തുകൊണ്ട് പൊലീസ് നിയമനടപടി സ്വീകരിക്കുന്നില്ലായെന്നത് സംശങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുന്നതാണ്. ആഭ്യന്തരവകുപ്പിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഇടനിലക്കാരാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സമീപകാലത്ത് നടന്നിട്ടുള്ള എല്ലാ സംഭവങ്ങളിലും ദുരൂഹതയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
