Asianet News MalayalamAsianet News Malayalam

നാൽപതിലേറെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു: താളം തെറ്റി രജിസ്ട്രേഷൻ വകുപ്പിന്‍റെ പ്രവർത്തനം

പ്രതിവർഷം 3600 കോടിരൂപ ഖജനാവിന് നൽകുന്ന വകുപ്പാണ് അധികൃതരുടെ അനാസ്ഥയും അലംഭാവവും മൂലം കുത്തഴിഞ്ഞു കിടക്കുന്നത്. കഴിഞ്ഞ 9 മാസമായി രജിസ്ട്രേഷൻ വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. 

vacancies left unfilled in kerala registration department
Author
Thiruvananthapuram, First Published Oct 4, 2019, 7:31 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്ട്രേഷൻ വകുപ്പിന്റെ പ്രവർത്തനം താളം തെറ്റുന്നു. ജില്ലാ രജിസ്ട്രാർമാരും സബ് രജിസ്ട്രാർമാരും അടക്കം നാൽപതിലേറെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതാണ് കാരണം. സേവനങ്ങൾ ഓൺലൈനാക്കിയെങ്കിലും സാങ്കേതിക തകരാർ പതിവായതിനാൽ സർട്ടിഫിക്കറ്റുകളുടെ വിതരണവും താറുമാറായ സ്ഥിതിയിലാണ്. സംസ്ഥാനസർക്കാരിന് ഏറ്റവുമധികം വരുമാനം നേടിത്തരുന്ന വകുപ്പുകളിലൊന്നാണ് രജിസ്ട്രേഷൻ വകുപ്പ്. 

പ്രതിവർഷം 3600 കോടിരൂപ ഖജനാവിന് നൽകുന്ന വകുപ്പാണ് അധികൃതരുടെ അനാസ്ഥയും അലംഭാവവും മൂലം കുത്തഴിഞ്ഞു കിടക്കുന്നത്. കഴിഞ്ഞ 9 മാസമായി രജിസ്ട്രേഷൻ വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ജില്ലാ രജിസ്ട്രാർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്, 35 ഇടങ്ങളിൽ സബ് രജിസ്ട്രാർമാരുമില്ല. ഭൂമി രജിസ്ട്രേഷൻ അടക്കമുളള കാര്യങ്ങൾ ഇതുകൊണ്ടു തന്നെ പലയിടത്തും കൃത്യമായി നടക്കാത്ത സ്ഥിതിയാണ്. 

സബ് രജിസ്ട്രാർ ഓഫീസുകളുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും തീർപ്പാകാതെയും കിടക്കുന്നു. രജിസ്ട്രേഷൻ ഐജി ഓഫീസിലെയും മന്ത്രി ഓഫീസിലെയും ചില ഉദ്യോഗസ്ഥർ തമ്മിലുളള തർക്കമാണ് ഒഴിവ് നികത്തുന്നത് വൈകാൻ കാരണമെന്നാണ് ആക്ഷേപം.

കഴിഞ്ഞ ജൂലൈയിലാണ് സ്ഥാനക്കയറ്റം തീരുമാനിക്കാനായി ഡിപ്പാർട്മെന്റൽ പ്രമോഷൻ കമ്മിറ്റി യോഗം ചേരുന്നത്. പ്രമോഷൻ ലിസ്റ്റ് ഗസറ്റ് വിജ്ഞാപനവും ചെയ്തു. എന്നിട്ടും നാളിതുവരെ സർക്കാർ അനങ്ങിയിട്ടില്ല. സ്ഥാനക്കയറ്റം നടപ്പാക്കാനും റിട്ടയർമെന്റ് വേക്കൻസികൾ നികത്താനും വകുപ്പ് നടപടിയെടുക്കാത്തതിനാൽ പുതിയ റിക്രൂട്ട്മെന്റുകളും നടക്കാത്ത സ്ഥിതിയാണ്. 

Follow Us:
Download App:
  • android
  • ios