ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ജീവനക്കാരെ ബിജെപി പ്രവർത്തകർ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്.

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത് എത്തി. കൊച്ചുവേളിയിലെ പ്രത്യേക യാർഡിലാണ് എത്തിയിരിക്കുന്നത്. ആറ് മണിക്ക് ട്രെയിന്‍ കൊച്ചുവേളിയിലെത്തി. കേന്ദ്രമന്ത്രി വി മുരളീധരന്‍റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. 20നും 22നുമാണ് പരീക്ഷണ ഓട്ടം. 25 ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും. ദക്ഷിണ റെയില്‍വേ മാനേജര്‍ ആര്‍എന്‍ സിംഗിന്‍റെ നേതൃത്വത്തില്‍ ട്രാക്ക് പരിശോധന നടത്തി. കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിനിനെ വരവേറ്റ് നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ജീവനക്കാരെ ബിജെപി പ്രവർത്തകർ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്.

ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്. പരമാവധി 180 കിലോ മീറ്ററാണ് ട്രെയിനിന്‍റെ വേഗത. അതേസമയം, കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ചിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. വന്ദേഭാരത് അനുവദിച്ചത് അറിയേണ്ടിയിരുന്നത് ഇങ്ങനെയല്ലെന്ന് എന്‍ കെ പ്രേമചന്ദ്രനും വിമര്‍ശിച്ചു. അതേസമയം, കേരളത്തിനുള്ള വിഷുക്കൈനീട്ടമാണ് വന്ദേഭാരത് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

വന്ദേ ഭാരതിന് ആറ് സ്റ്റോപ്പുകൾ ആയിരിക്കുമെന്നാണ് സൂചന. വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ വികസനത്തിനും വേഗത കൂടുമെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈനിനായി വാദിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വന്ദേ ഭാരതിനായും കത്തെഴുതിയെന്നും മന്ത്രി വി അബ്ദുറഹ്മാൻ മുഖ്യമന്ത്രിയുമായി സംസാരിച്ചാൽ കാര്യങ്ങൾ മനസിലാകുമെന്നും മുരളീധരൻ പരിഹസിച്ചു. 

വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിലെത്തി; പാലക്കാട് വൻ വരവേൽപ്പ്, വിഷുക്കൈനീട്ടമെന്ന് ബിജെപി

മോദിക്ക് നന്ദി, വന്ദേഭാരത് എത്തി, ഇനി വികസനത്തിനും വേഗത കൂടുമെന്ന് വി മുരളീധരൻ

വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത് എത്തി