കേസിൽ കുടുംബം ആവശ്യപ്പെടുന്ന അഭിഭാഷകനെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കി നിയമിക്കണമെന്ന് ആവശ്യം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേസിൽ കുടുംബം ആവശ്യപ്പെടുന്ന അഭിഭാഷകനെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കി നിയമിക്കണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകുമെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുബം മുഖ്യമന്ത്രിയെ കണ്ടത്.
വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ തെളിവുകളും അഭാവത്തിലാണ് പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടത്. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ 6 വയസുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊല ചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയില്‍ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. അർജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല.
