ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടായ പശ്ചാത്തലത്തിൽ അദ്ദേഹത്തെ വാർഡിലേക്ക് മാറ്റും. ഇക്കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനമെടുത്തു. വാവ സുരേഷ് ഓർമ്മശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുത്തു എന്നും ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. 

കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ (Kottayam Medical College) ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ (Vava suresh) ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടായ പശ്ചാത്തലത്തിൽ അദ്ദേഹത്തെ വാർഡിലേക്ക് മാറ്റും. ഇക്കാര്യത്തിൽ മെഡിക്കൽ ബോർഡ് തീരുമാനമെടുത്തു. വാവ സുരേഷ് ഓർമ്മശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുത്തു എന്നും ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. 

വാവ സുരേഷ് ആരോഗ്യം വീണ്ടെടുക്കുന്നു എന്ന സന്തോഷവാർത്തയാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്നത്. തലച്ചോറിന്റെ പ്രവർത്തനം നിലവിൽ സാധാരണനിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. സാധാരണഗതിയിൽ ശ്വാസം എടുക്കുന്നുണ്ട്. ഇന്നുമുതൽ ലഘുഭക്ഷണങ്ങൾ നൽകിത്തുടങ്ങും. അവയവങ്ങൾ കൂടുതൽ ചലനശേഷി കൈവരിച്ചതായും ഡോക്ടർമാർ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം വാവ സുരേഷിനെ നടത്തിക്കും.

കഴിഞ്ഞ ദിവസം നീലംപേരൂർ വെച്ചായിരുന്നു വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയ്യിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന ആറംഗ വിദ​ഗ്ധ സംഘമാണ് വാവ സുരേഷിന്റെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.