പുതുപ്പള്ളിയില്‍ രാഷ്ട്രീയം പറഞ്ഞാല്‍ പ്രതിക്കൂട്ടിലാകുമെന്നതിനാലാണ് സിപിഎം, ചികിത്സ, പള്ളി, പ്രാര്‍ത്ഥന എന്നൊക്കെ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
കോട്ടയം:ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാകാര്യത്തില്‍ സി.പി.എമ്മോ സര്‍ക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കുടുംബവും പാര്‍ട്ടിയും ഏറ്റവും ഭംഗിയായി അദ്ദേഹത്തിന്‍റെ ചികിത്സ നടത്തിയിട്ടുണ്ട്. 2019-ലാണ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടത്തിയ ബയോപ്‌സിയിലാണ് അദ്ദേഹത്തിന് രോഗമുള്ളതായി കണ്ടെത്തിയത്. അതേ വര്‍ഷം ഒക്ടോബറില്‍ അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി. അവിടുത്തെ ചികിത്സയ്ക്ക് ശേഷം നാട്ടില്‍ തുടര്‍ ചികിത്സ നടത്താന്‍ അവര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് 2019-ല്‍ തന്നെ വെല്ലൂരില്‍ പ്രവേശിപ്പിച്ചു. അതിനു ശേഷം പ്രത്യേക ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് കൊണ്ടുപോയി.
2022-ല്‍ ആരോഗ്യസ്ഥതിയില്‍ ചെറിയ മാറ്റമുണ്ടായപ്പോള്‍ രാജഗിരിയില്‍ പ്രവേശിപ്പിച്ചു. നവംബറില്‍ വീണ്ടും ജര്‍മ്മനിയിലേക്ക് പോയി. അവിടെ നിന്നുള്ള ഉപദേശ പ്രകാരം ബെംഗലുരുവില്‍ ചികിത്സ നടത്തി. ഭേദമായി വീട്ടില്‍ വിശ്രമിക്കുന്നതിനിടെ നിമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മിംസില്‍ പ്രവേശിപ്പിച്ചു. നിമോണിയ കുറഞ്ഞെന്നും പുറത്തേക്ക് കൊണ്ടു പോകാമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കെ.സി വേണുഗോപാല്‍ ആശുപത്രിയില്‍ എത്തുകയും പ്രത്യേക വിമാനത്തില്‍ ഉമ്മന്‍ ചാണ്ടിയെ ബെംഗലുരുവിലേക്ക് കൊണ്ടു പോയി. തുടര്‍ന്ന് മരിക്കുന്നത് വരെ വരെ ബെംഗലുരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വിദേശത്തും ഇന്ത്യയിലും കേരളത്തിലുമായി അദ്ദേഹത്തിന് നല്‍കാവുന്ന മികച്ച ചികിത്സ നല്‍കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ സഹധര്‍മ്മിണിയും മൂന്ന് മക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ആലോചിച്ചാണ് എല്ലാ തീരുമാനങ്ങളുമെടുത്തത്. ഇപ്പോള്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിക്കുന്നതിന് വേണ്ടിയാണ് സി.പി.എം മൂന്നാംകിട ആരോപണം മൂന്നാംനിര നേതാക്കളെക്കൊണ്ട് പറയിപ്പിക്കുന്നത്. മത്സരത്തെ രാഷ്ട്രീയമാക്കുമെന്ന് തിരുവനന്തപുരത്ത് വച്ച് കേമത്തില്‍ പ്രഖ്യാപിച്ചവര്‍ ഇവിടെയെത്തി തരംതാണം പ്രചരണം നടത്തുകയാണ്. ഇത് സി.പി.എമ്മിന്റെ സ്ഥിരം പരിപാടിയാണ്. ഇതൊക്കെ ജനങ്ങള്‍ക്ക് ബോധ്യപ്പെടും.
സഭാ വിശ്വാസം അനുസരിച്ച് ഈ മാസം 26 വരെ മുടങ്ങാതെ പള്ളിയില്‍ ആരാധന നടക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ നാല്‍പ്പതാം ദിവസത്തെ ആരാധന വേണ്ടെന്ന് പറയാനാകില്ല. അർവാ തുറന്ന് എന്തെങ്കിലും രാഷ്ട്രീയം പറഞ്ഞാല്‍ സി.പി.എം പ്രതിക്കൂട്ടിലാകും. അതുകൊണ്ടാണ് ചികിത്സ, പള്ളി, പ്രാര്‍ത്ഥന എന്നൊക്കെ പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
