താൻ മണ്ണിനെക്കുറിച്ച് പറഞ്ഞപ്പോൾ സൈബർ സഖാക്കൾ കളിയാക്കി. ഇതിന് കേന്ദ്ര റെയിൽവേ മന്ത്രി തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ്
ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ച് വീണ്ടും പ്രതിപക്ഷ നേതാവ്. പദ്ധതിയുടെ ഡിപിആർ അബദ്ധ പഞ്ചാംഗമാണെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാന സർക്കാർ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി.
കെ റെയിലിൽ സംസ്ഥാന സർക്കാരിന്റെ കൈയ്യിലുള്ളത് വ്യാജ രേഖയാണ്. ഡാറ്റാ കൃത്രിമം നടത്തുന്നത് ക്രിമിനൽ കുറ്റമാണ്. കൃത്യമായ കണക്കുകൾ സംസ്ഥാന സർക്കാരിന്റെ കൈവശമില്ല. സർക്കാർ ക്രിമിനൽ കുറ്റമാണ് ചെയ്യുന്നത്. പൗരപ്രമുഖരുമായി സംസ്ഥാന സർക്കാർ നടത്തിയ കൂടിക്കാഴ്ചക്ക് ബദലാണ് യുഡിഎഫിന്റെ ജനകീയ സദസ്. താൻ മണ്ണിനെക്കുറിച്ച് പറഞ്ഞപ്പോൾ സൈബർ സഖാക്കൾ കളിയാക്കി. ഇതിന് കേന്ദ്ര റെയിൽവേ മന്ത്രി തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. അടിമണ്ണ് പരിശോധിക്കണമെന്നാണ് വിദഗ്ധർ പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപിച്ച് ചെന്നിത്തല
ആലപ്പുഴ: സിൽവർ ലൈനിൽ അഴിമതി ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിക്ക് കൺസൾട്ടൻസി കമ്പനിയെ നിയമിച്ചതിൽ അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഫ്രഞ്ച് കമ്പനിക്ക് കരാർ നൽകിയതിൽ കമ്മീഷനുണ്ടെന്നാണ് ആരോപണം. മുഖ്യമന്ത്രി നേരിട്ടാണ് ഇടപാട് നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു.
സിൽവർ ലൈനിന് സർവേ നടത്തിയതിലും കൺസൾട്ടൻസിയെ നിയമിച്ചതിലുമാണ് ആരോപണം. അഞ്ച് ശതമാനമാണ് കൺസൾട്ടൻസിയുടെ കമ്മീഷൻ. കരിമ്പട്ടികയിൽ പെട്ട ഫ്രഞ്ച് കമ്പനിക്കാണ് കരാർ. പദ്ധതിക്ക് വിദേശ വായ്പ കിട്ടാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് പറഞ്ഞ ചെന്നിത്തല, സംസ്ഥാന സർക്കാർ തിടുക്കപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നത് പണയം വെക്കാനാണെന്നും ആരോപിച്ചു.
സിൽവർ ലൈൻ നടപ്പാക്കുമെന്ന് പറയാതെ പറഞ്ഞ് മുഖ്യമന്ത്രി
സംസ്ഥാന സർക്കാർ നടപ്പാക്കാനാവുന്ന കാര്യങ്ങൾ മാത്രമേ പറയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുകയും ചെയ്യും. ജനത്തോട് കള്ളം പറയുന്ന സർക്കാരല്ല ഇടതുപക്ഷ സർക്കാരെന്നും അദ്ദേഹം പറഞ്ഞു. പശ്ചാത്തല സൗകര്യങ്ങൾ ഇതിനായി വികസിക്കണം. ഇന്ന് നിന്നടത്ത് നിന്നാൽ പോരാ. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി കണ്ടുള്ള വികസനവുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ഒരു ഭേദ ചിന്തയില്ലാതെ നാട് അതിനെ പൊതുവെ പിന്താങ്ങുന്നു. എന്നാൽ ഇവ ഇപ്പോൾ നടക്കാൻ പാടില്ലെന്ന് ചിലർ ചിന്തിക്കുന്നു. ഇപ്പോൾ വേണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇത്തരം ചിന്തയുണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ കാണുന്ന വികസനങ്ങൾ നടക്കില്ലായിരുന്നു.
ദേശീയപാത വികസനം ഒരു കാലത് എതിർത്തിരുന്നു. കാസർഗോഡ് വരെ യാത്ര നടത്തിയാൽ ആരെയും ആവേശം കൊള്ളിക്കുന്ന കാഴ്ച ഇന്ന് കാണാം. മലയോര - തീരദേശ റോഡ് പൂർത്തിയാകുന്നുണ്ട്. 50000 കോടിയുടെ പദ്ധതി കിഫ്ബി മുഖേന നടപ്പാക്കുമെന്ന് പറഞ്ഞപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നമെന്ന് പറഞ്ഞവരുണ്ട്. ഇപ്പോൾ നടന്നില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കിഫ്ബി വഴി 70,000 കോടിയുടെ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. നമുക്ക് വേണ്ടിയെന്നല്ല നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഈ പദ്ധതികൾ. ഇപ്പോൾ വേണ്ടെന്ന് പറയുന്നവരോട് പിന്നെ എപ്പോൾ എന്ന ചോദ്യമാണ് ഉള്ളത്. ഇപ്പോൾ ചെയ്യേണ്ടത് ഇപ്പോൾ ചെയ്യണം. നാളെ ചെയ്യേണ്ടത് നാളെ. എത്ര എതിർപ്പുയർത്തിയാലും നടപ്പാക്കേണ്ടത് നടപ്പാക്കുക തന്നെ ചെയ്യും.
ജനങ്ങൾക്ക് സേവനം നൽകാനാണ് ഉദ്യോഗസ്ഥരുള്ളത്. കാര്യങ്ങൾ നടത്താൻ ചില്ലറ സമ്പാദിച്ചു കളയാം എന്ന് വിചാരിക്കുന്നവരുണ്ട്. അത്തരം ചിലർ സിവിൽ സർവ്വീസിന് ചേർന്നവരല്ല. കാര്യങ്ങൾ നടത്താൻ ഏജന്റുമാരും അവരെ പോത്സാഹിപ്പിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. അവരോട് പറയാനുളളത്, അത് കൈവിട്ട കാര്യമാണ് എന്നതാണ്. അഴിമതിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
