എഐസിസി ആസ്ഥാനത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും നാടകീയതകൾക്കും ഒടുവിൽ ജനവിധിയെത്തി പതിനൊന്നാം ദിവസമാണ് ദില്ലിയിൽ നിന്നും പ്രഖ്യാപനമുണ്ടായത്. എഐസിസി ആസ്ഥാനത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ.

Add Asianetnews as a Preferred SourcegooglePreferred

ടീം യുഡിഎഫിന് നന്ദി പറഞ്ഞുകൊണ്ടാണ് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍റെ ആദ്യപ്രതികരണം. കോൺഗ്രസ് പാര്‍ട്ടി ഏൽപ്പിച്ച വലിയ ഉത്തരവാദിത്തമാണ് ഇതെന്നും മുഖ്യമന്ത്രി പദം ഒരു ദൈവ നിയോഗമായിട്ട് കാണുന്നുവെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഐസിസിക്കും രാഹുല്‍ ഗാന്ധിക്കും കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും സതീശൻ നന്ദി പറഞ്ഞു. ചെന്നിത്തലയും കെസിയും തനിക്ക് ഏറെ പ്രിയങ്കരനായ നേതാക്കളാണെന്നും പുതുകേരളം കെട്ടിപ്പടുക്കാന്‍ ടീം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.