വിഡി സതീശൻ പാണക്കാടെത്തി, ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു; സുധാകരൻ വൈകീട്ടെത്തും
കോൺഗ്രസ്-ലീഗ് ബന്ധം ഉലഞ്ഞ സാഹചര്യത്തിലാണ് നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കുന്നത്. അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരനും പാണക്കാടെത്തും. വൈകുന്നേരം നാലോടെയായിരിക്കും സുധാകരനെത്തുക.

മലപ്പുറം: മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പാണക്കാടെത്തി. രാവിലെയാണ് സതീശനെത്തിയത്. പാണക്കാടെത്തിയ സതീശൻ ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പിഎംഎ സലാം തുടങ്ങിയവരുമായി ചർച്ച നടത്തുകയാണ്. കോൺഗ്രസ്-ലീഗ് ബന്ധം ഉലഞ്ഞ സാഹചര്യത്തിലാണ് നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കുന്നത്. അതേസമയം, കെപിസിസി പ്രസിഡന്റ് കെ സുധാകരനും പാണക്കാടെത്തും. വൈകുന്നേരം നാലോടെയായിരിക്കും സുധാകരനെത്തുക.
പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് സിപിഎം മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നു. ഇതേച്ചൊല്ലി കോൺഗ്രസിൽ ആശയകുഴപ്പമുണ്ടായിരുന്നു. പരസ്യമായി ഇക്കാര്യം പറയുന്നില്ല. സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പൂർണമായും ബഹിഷ്കരിക്കുന്നത് അടക്കം മുസ്ലിം ലീഗിന് കോൺഗ്രസിന്റെ നിലപാടല്ല ഉള്ളത്. എന്നാൽ മുന്നണിയുടെ കെട്ടുറപ്പ് ബാധിക്കാതിരിക്കാൻ പരസ്യമായ വാക്പോരിലേക്ക് നേതാക്കൾ ഇതുവരെ എത്തിയതുമില്ല.
നേരത്തെ പലപ്പോഴായി അഭിപ്രായ വ്യത്യാസം ഉണ്ടായെങ്കിലും ഇത്തരത്തിൽ ചർച്ച നടത്തിയിരുന്നില്ല. നേരത്തെ എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും അടക്കമുള്ള നേതാക്കൾ മുസ്ലിം ലീഗ് നേതാക്കളെ സന്ദർശിച്ച് പല അഭിപ്രായ ഭിന്നതകളും സംസാരിച്ച് തീർക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ കെ സുധാകരനും വിഡി സതീശനും കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിൽ എത്തിയതിൽ പിന്നെ അത്തരത്തിൽ ഉപചാരങ്ങൾ ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ മുസ്ലിം ലീഗ് നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ട്.
'അത്രമേൽ മനോഹരം', ഗോൾഡൻ ടെമ്പിളിലെ അനുഭവം പങ്കുവച്ച് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ
പലസ്തീൻ റാലിയിലേക്കുള്ള സിപിഎം ക്ഷണം ചർച്ച ചെയ്യാനുള്ള യോഗം ലീഗ് ഉപേക്ഷിച്ചിരുന്നു. എന്നാലും ലീഗിന് ഈ വിഷയത്തിൽ രണ്ട് മനസുണ്ടെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. ഈ സാഹചര്യത്തിൽ വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുള്ള കൂടിക്കാഴ്ചയ്ക്കാണ് പാണക്കാട് എത്തിയിരിക്കുന്നത്.
https://www.youtube.com/watch?v=Ko18SgceYX8