പറവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും പ്രതിപക്ഷ നേതാവുമായ വിഡി സതീശനും ഭാര്യ ലക്ഷ്മി പ്രിയയ്ക്കും 1,22,27,760 രൂപയുടെ നിക്ഷേപമുളളതായി നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ വിവരം
കൊച്ചി: പറവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും പ്രതിപക്ഷ നേതാവുമായ വിഡി സതീശനും ഭാര്യ ലക്ഷ്മി പ്രിയയ്ക്കും 1,22,27,760 രൂപയുടെ നിക്ഷേപമുളളതായി നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ വിവരം. സ്വത്ത് വിവര കണക്കുകൾ പ്രകാരം പണവും സ്വർണവും ഉൾപ്പെടെ 53,82,286 രൂപയും ഭാര്യയുടെ പേരിൽ 68,45,474 രൂപയുടെ നിക്ഷേപവും ഉണ്ട്. സതീശന്‍റെ കൈവശം 64,000 രൂപയും ഭാര്യയുടെ പക്കൽ 9000 രൂപയുമുണ്ട്. 25,000 രൂപയുടെ ബാങ്ക് ഓഹരിയും 35 ഗ്രാം സ്വർണവും വി ഡി സതീശനുണ്ട്. ഭാര്യക്ക് 1,128 ഗ്രാം സ്വർണവും മകൾ ഉണ്ണിമായയുടെ പേരിൽ 9,61,000 രൂപയുടെ കാറും സ്വന്തമായുണ്ട്.
വീടും സ്ഥലവും, പൈതൃകമായി കിട്ടിയതും സ്വന്തമായി വാങ്ങിയതും ഉൾപ്പടെ 2,42,63,816 രൂപ മൂല്യമുള്ള വസ്തുക്കളാണ് വി ഡി സതീശന്‍റെ പേരിലുളളത്. പറവൂരിലെ 30 സെന്‍റും വീടും നെട്ടൂരിലെ 33.5 സെന്‍റും ഉൾപ്പെടെയാണിത്. ഭാര്യയ്ക്ക് പൈതൃകമായി കിട്ടിയ 1,85,27,520 രൂപ മൂല്യമുളള ഭൂമിയുണ്ട്. മകളുടെ പേരിൽ വാങ്ങിയ കാറിന്‍റെ വായ്പ 3,29,319 രൂപയും ഭവന വായ്പ 11,71,316 രൂപയും മറ്റ് കടങ്ങളും ഉൾപ്പെടെ 24,00,635 രൂപയുടെ ബാധ്യതയുണ്ട്. 17,45,000 രൂപയുടെ ബാധ്യതയാണ് ഭാര്യയ്ക്കുള്ളത്.



